ആ തീരുമാനം പിഴച്ചില്ല, നീരജ് ചോപ്രയുടെ സ്വർണമെഡൽ നേട്ടം; ചാംപ്യൻ ഗുരു @ ഹോം
Mail This Article
ചേർത്തല ∙ 2015ൽ കേരളത്തിൽ നടന്ന നാഷനൽ ഗെയിംസിലെ പ്രകടനമാണ് നീരജ് ചോപ്രയെ ദേശീയ അത്‌ലറ്റിക്സ് ക്യാംപിൽ ഉൾപെടുത്താനുള്ള തീരുമാനത്തിനു പിന്നിൽ. ആ തീരുമാനം പിഴച്ചില്ലെന്നതിന്റെ തെളിവാണ് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടം. അക്കാലത്ത് ഇന്ത്യയുടെ ഡപ്യൂട്ടി ചീഫ് കോച്ചായിരുന്നു പി. രാധാകൃഷ്ണൻനായർ. രാധാകൃഷ്ണൻനായർ ഇന്ത്യയുടെ ചീഫ് കോച്ചായ ആയ ശേഷമുള്ള ആദ്യ ഒളിംപിക്സാണ് നടന്നത്.
ഒളിംപിക്സ് തിരക്കുകൾക്കു ശേഷം തിങ്കളാഴ്ച രാത്രിയാണ് രാധാകൃഷ്ണൻനായർ ചേർത്തല കഞ്ഞിക്കുഴി അയ്യപ്പൻചേരി പാടികാട്ട് വീട്ടിലെത്തിയത്. ഒരു മാസത്തോളം നാട്ടിലുണ്ടാകും. രാധാകൃഷ്ണൻനായർ നാട്ടിലെത്തിയത് അറിഞ്ഞ് സംഘടനകളും കൂട്ടായ്മകളും അടക്കം ഒട്ടേറെപ്പേർ ഇന്നലെ ആശംസകളുമായി വീട്ടിലെത്തിയിരുന്നു. ഒളിംപിക്സിൽ ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, 4 x 400 മീറ്റർ റിലേ എന്നിവയിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരുന്നതെന്നു രാധാകൃഷ്ണൻനായർ പറഞ്ഞു.
ഒളിംപിക്സിലെ സ്വപ്ന നേട്ടത്തിനു ശേഷം ലോക ചാംപ്യൻഷിപ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ടീം സിലക്‌ഷൻ നടപടികൾ പുരോഗമിക്കുകയാണ്. 19-ാം വയസ്സിൽ സ്പോർട്സ് ക്വോട്ടയിൽ എയർഫോഴ്സിൽ ജോലി ലഭിച്ച രാധാകൃഷ്ണൻനായർ പിന്നീട് അവിടെ പരിശീലകനായി. വിദേശ രാജ്യങ്ങളിലും പരിശീലകനായിരുന്നു. തിരികെയെത്തി സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പരിശീലകനായിരിക്കെയാണ് ഇന്ത്യൻ ടീമിന്റെ ഡപ്യൂട്ടി ചീഫ് കോച്ചാകുന്നത്.അമ്മ സുമതിക്കുട്ടിയമ്മ, ഭാര്യ നിർമല ആർ.കെ.നായർ, മക്കൾ ഡാൻ കൃഷ്ണൻ, ഡാലി കൃഷ്ണൻ മരുമകൾ ആതിര എന്നിവർ അടങ്ങുന്നതാണ് കുടുംബം.