പാണ്ടനാട്ടിലെ കർഷകർക്ക് വൻ തിരിച്ചടി
Mail This Article
ചെങ്ങന്നൂർ ∙ പമ്പയും അച്ചൻകോവിലാറും കരകവിഞ്ഞപ്പോൾ പാണ്ടനാട്ടിലെ കർഷകർക്ക് ഇരട്ടി നഷ്ടം. പമ്പയാറ്റിൽ നിന്നും തെക്കുനിന്നു ബുധനൂർ വഴി അച്ചൻകോവിലാറ്റിൽ നിന്നും വെള്ളമെത്തുന്നതിനാൽ കൃഷിമേഖലയിൽ നഷ്ടം ഏറെയാണ്. കഴിഞ്ഞയാഴ്ച വിതച്ച, 10 ഹെക്ടറോളം വരുന്ന പടനിലം പാടശേഖരത്തിൽ വെള്ളം കയറിക്കിടക്കുന്നു. 2.5 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
പ്രകൃതിക്ഷോഭത്തിൽ വിത്തു നശിച്ചാൽ പകരം സർക്കാർ നൽകുന്ന വിത്ത് ഹെക്ടറിന് 80 കിലോ വീതമേ കിട്ടൂ എന്നതും വീണ്ടും കൃഷിയിറക്കാനൊരുങ്ങുന്ന കർഷകർക്ക് ഇരുട്ടടിയാകുന്നു. ഒന്നര ഏക്കറോളം സ്ഥലത്തെ പച്ചക്കറിക്കൃഷിയും വെള്ളത്തിലാണ് – നഷ്ടം 1.25 ലക്ഷം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ കരിമ്പ്, ജാതി, വാഴ, ഇടവിളകൾ എന്നിവയും വെള്ളത്തിലാണ്.
എന്നാൽ, ഇല്ലിമല – മൂഴിക്കൽ തോട് ആഴം കൂട്ടിയതു കൃഷിക്കു ഗുണകരമായെന്നാണു വിലയിരുത്തൽ. വൻതോതിൽ വെള്ളം കയറാനുള്ള സാധ്യത കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞതായി കണക്കാക്കുന്നു. വേനൽക്കാലത്തു വെള്ളമെത്താനും തോട് സഹായകമാകും.