ADVERTISEMENT

അരൂർ ∙ തദ്ദേശ ഭരണ ഉപതിരഞ്ഞെടുപ്പിന്റെ ചൂടേയുള്ളൂ എങ്കിലും പോരാട്ടം അത്ര തണുപ്പനാവില്ല. ജില്ലാ പഞ്ചായത്ത് ഭരണത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ലെങ്കിലും അരൂർ ‍ഡിവിഷനിൽ എൽ‍ഡിഎഫും യുഡിഎഫും നടത്തുന്നത് ‘അവകാശ’ പോരാട്ടമാണ്. പൊതു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച എൽഡിഎഫിന് മെച്ചപ്പെട്ട പിന്തുണയോടെ ജയം ആവർത്തിക്കണം. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി ജയം നേടിയതിലൂടെ ഉറപ്പിച്ച അടിത്തറയുടെ ബലം യുഡിഎഫിനു കാട്ടേണ്ടതുണ്ട്. എൻഡിഎക്കും ഇതു വെറുമൊരു മത്സരമല്ല.

മാസങ്ങളുടെ മാത്രം ഇടവേളയിൽ ദലീമ ജോജോ ജില്ലാ പഞ്ചായത്തിലേക്കും നിയമസഭയിലേക്കും ജയിച്ച മേഖലയാണ്. ആ തരംഗം നിലച്ചിട്ടില്ലെന്നാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. ഇത്തവണ യുവനേതാവിനെ അവതരിപ്പിച്ച് ആവേശമുണർത്താൻ നേതാക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ, നിയമസഭയിലേക്ക് എ.എം.ആരിഫ് നേടിയ റെക്കോർഡ് ഭൂരിപക്ഷം അട്ടിമറിച്ച് ഷാനിമോൾ ഉസ്മാൻ ജയിച്ചു കയറിയതിന്റെ ഊർജത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെയുണ്ടായ തരംഗത്തിൽ പതറിയെങ്കിലും അരൂരിലെ അടിത്തറ ഉറച്ചതാണെന്ന് നേതാക്കൾ കരുതുന്നു.

എൻ‍ഡിഎയ്ക്കു വേണ്ടി ഇത്തവണയും മത്സരിക്കുന്ന ബിഡിജെഎസും അരൂരി‍ൽ പ്രതീക്ഷ വയ്ക്കുന്നുണ്ട്.യുവ നേതാവായ അനന്തു രമേശനെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയത്. നേരിടാൻ യുഡിഎഫ് നിയോഗിച്ചത് മുൻ ജില്ലാ പഞ്ചായത്തംഗം കെ.ഉമേശനെ. എൻഡിഎക്കു വേണ്ടി ഇത്തവണയും കെ.എം.മണിലാൽ മത്സരിക്കുന്നു. ഇത്തവണ മുന്നണി സ്ഥാനാർഥികളെ കൂടാതെ ഒരാളേ മത്സര രംഗത്തുള്ളൂ. സ്വതന്ത്രനായ കൃഷ്ണകുമാർ. ഇന്നലെ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു. ആരും പിൻമാറിയിട്ടില്ല. ഡിസംബർ ഏഴിനാണ് വോട്ടെടുപ്പ്.

വെള്ളക്കെട്ടും ജലക്ഷാമവും – പല തിരഞ്ഞെടുപ്പുകളിലായി പ്രധാന ചർച്ചാവിഷയങ്ങളായ അവ തന്നെ ഇത്തവണയും അരൂരിന്റെ പ്രശ്നങ്ങൾ. പരിഹാരമില്ലാതെ അവ തുടരുന്നതിന്റെ തെളിവ്. പ്രചാരണം സജീവമായിക്കഴിഞ്ഞു. എൽഡിഎഫിനു വേണ്ടി മന്ത്രി സജി ചെറിയാനും യുഡിഎഫിനു വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻഡിഎക്കു വേണ്ടി കേന്ദ്ര സഹമന്ത്രി വി.മുരളീധരനും എത്തിയിരുന്നു.1995 മുതൽ 3 തവണ തുടർച്ചയായി യുഡിഎഫ് ജയിച്ചിട്ടുണ്ട് ഇവിടെ.

95ൽ കെ.രാജീവന്‍, 2000ൽ എം.കെ.അബ്ദുൽ ഗഫൂർ, 2005ൽ കനക കൃഷ്ണപിള്ള. കനക കൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.ജി.ബേബിയാണ് ആദ്യമായി എൽഡിഎഫിനു ജയം സമ്മാനിച്ചത്. എന്നാൽ, 2010ൽ യുഡിഎഫ് കെ.ഉമേശനിലൂടെ തിരിച്ചുവന്നു. 2015ൽ ദലീമ ജോജോ അരൂരിനെ ഇടതുപക്ഷത്തെത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദലീമ ജയം ആവർത്തിച്ചു. 3498 വോട്ടിന്റെ ഭൂരിപക്ഷം.

കഴിഞ്ഞ വർഷത്തെ ഫലം

∙ ദലീമ ജോജോ: 24665 വോട്ട് (എൽഡിഎഫ്)
∙ ടി.എച്ച്.സലാം: 21167(യുഡിഎഫ്)
∙ കെ.എം.മണിലാല്‍: 6054(എൻഡിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com