കിഫ്ബിയിൽ നിന്നും 15.03 കോടി രൂപ, 40,000 ചതുരശ്ര അടിയിൽ തിയറ്ററുകളും വാണിജ്യ ഇടങ്ങളും; ഇനി ഇഷ്ടം പോലെ സിനിമ കാണാം
Mail This Article
കായംകുളം∙ 350 പേർക്ക് ഒരേ സമയം സിനിമ കാണാൻ സൗകര്യം ലഭിക്കും വിധം സാംസ്കാരിക വകുപ്പിന്റെ കീഴിൽ കായംകുളത്ത് മൾട്ടിപ്ലക്സ് തിയറ്റർ നിർമാണം പുരോഗമിക്കുന്നു. കായലോര വിനോദ സഞ്ചാര കേന്ദ്രത്തോട് ചേർന്നാണ് ചലച്ചിത്രാസ്വാദകർക്ക് ശുഭപ്രതീക്ഷയേകി തിയറ്റർ സമുച്ചയം തലയുയർത്തുന്നത്. വിഷു ദിനത്തിൽ നാടിനു സമർപ്പിക്കും വിധമാണ് തിയറ്റർ സമുച്ചയത്തിന്റെ നിർമാണം നടക്കുന്നത്.
കിഫ്ബിയിൽ നിന്നും 15.03 കോടി രൂപ ചെലവഴിച്ച് 40,000 ചതുരശ്ര അടിയിൽ തിയറ്ററുകളും വാണിജ്യ ഇടങ്ങളും ഉൾപ്പെടെയുള്ള കെട്ടിടമാണ് സജ്ജമാകുന്നത്. മൂന്നു തിയറ്ററുകളാണിവിടെ ഒരുക്കുന്നത്. ഒന്ന്, മൂന്ന് തിയറ്ററുകളിൽ 152 പേർക്കും തിയറ്റർ രണ്ടിൽ 200 പേർക്കും ഒരേ സമയം സിനിമ കാണാം.
ഫോർ കെ പ്രൊജക്ഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കോസ്റ്റിക് ഇന്റീരിയർ, ത്രീഡി സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള വെള്ളി സ്‌ക്രീൻ, പുഷ്-ബാക്ക് സീറ്റുകൾ, റാമ്പ്, ലിഫ്റ്റുകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് തിയറ്റർ ഒരുങ്ങുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. കായംകുളത്ത് സിനിമ തിയറ്റർ ഇല്ലാതായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. അതിനാൽ മൾട്ടിപ്ലക്സ് തിയറ്ററിന്റെ പൂർത്തീകരണത്തിൽ വലിയ പ്രതീക്ഷയാണ് നിവാസികൾ പുലർത്തുന്നത്.