വാൻ കടയിലേക്ക് ഇടിച്ചു കയറി: പിൻചക്രം തെറിച്ചുവീണത് നൂറുമീറ്ററോളം അകലെ, തലനാരിഴയ്ക്ക് അപകടം ഒഴിവായി...
Mail This Article
ചാരുംമൂട്∙ കൊല്ലം–തേനി ദേശീയപാതയിൽ താമരക്കുളം ചാവടി ജംക്‌ഷനിൽ കാർബൺ ഡയോക്സൈഡ് നിറച്ച സിലിണ്ടറുകളുമായി വന്ന പിക്അപ് വാൻ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. ഡ്രൈവറും സഹായിയും അത്ഭൂതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ പിൻചക്രം തെറിച്ചുവീണത് നൂറുമീറ്ററോളം അകലെയുള്ള പുരയിടത്തിൽ. പലചരക്കു കടയുടെ ഒരു ഭാഗവും സാധന സാമഗ്രികളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
ചെങ്ങന്നൂരിൽ നിന്നും കാർബൺ ഡൈഓക്സൈഡ് നിറച്ച സിലിണ്ടറുകളുമായി ശാസ്താംകോട്ടയിലേക്ക് പോവുകയായിരുന്ന പിക് അപ് വാനാണ് അപകടത്തിൽപ്പെട്ടത്. താമരക്കുളം ചാവടി ജംക്‌ഷനിലെത്തിയപ്പോൾ ആക്സിൽ ഒടിഞ്ഞ് പിൻവശത്തെ ഒരു ചക്രം തെറിച്ച് പോവുകയും നിയന്ത്രണം വിട്ട വാൻ സമീപത്തെ പലചരക്ക് കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഡ്രൈവർ ശാസ്താംകോട്ട സ്വദേശി അഖിൽ, സഹായി ശബരി എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
താമരക്കുളം സ്വദേശി നന്ദനൻപിള്ളയുടെ ഉടമസ്ഥതയിലേക്കുള്ള ദേവി സ്റ്റോഴ്സിലേക്കാണ് വാൻ ഇടിച്ചുകയറിയത്. ഈ സമയം നന്ദനൻപിള്ള ഭക്ഷണം കഴിക്കുവാൻ വീട്ടിലേക്ക് പോയിരുന്നു. കട അടഞ്ഞു കിടവന്നതിനാൽ വൻ ദുരന്തം ഒഴിവായി. കടയിലെ സാധനങ്ങൾ നശിക്കുകയും പിക് അപ്പ് വാനിന്റെ ചില്ല് പൂർണമായും തകരുകയും ചെയ്തു.