സിഐയുടെ ജീപ്പ് തടഞ്ഞിട്ടു, കല്ലേറ്; പൊലീസ് ലാത്തിവീശി, സംഘർഷവുമായി ബന്ധപ്പെട്ട് 12 പേർ പിടിയിൽ...
Mail This Article
അമ്പലപ്പുഴ ∙ നാട്ടുകാരും പൊലീസും തമ്മിൽ വണ്ടാനം മാധവമുക്കിനു സമീപമുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 12 പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന കുമ്പളശേരിയിൽ അരുൺ (33), നീർക്കുന്നം പുതുവൽ പ്രവീൺ (28), വണ്ടാനം പുതുവൽ മിഥുൻ (24), വണ്ടാനം പുതുവൽ പ്രതീഷ് (32), വണ്ടാനം പുതുവൽ ആഷ് ലാൽ (24), വണ്ടാനം പുതുവൽ ബിബിൻ (25), വണ്ടാനം ഫിഷർമെൻ കോളനി പ്രണവ് (24), വണ്ടാനം മായാവി സദനം ജെയ്സൺ (29), വണ്ടാനം പുതുവൽ നിഥിൻലാൽ(27), വണ്ടാനം കാട്ടുങ്കൽ ഗണേശ് (25), വണ്ടാനം മാടവനതോപ്പ് അരുൺ (31), വണ്ടാനം പുതുവൽ ബാഹുലേയൻ (52) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് ജീപ്പുകൾക്കു കേടുപാടു വരുത്തിയതിനുമാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
സംഘർഷത്തിൽ പരുക്കേറ്റ ഹോം ഗാർഡ് പീറ്റർ (59), നീർക്കുന്നം പുതുവൽ രോഹിണി (53) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി 9നായിരുന്നു സംഘർഷം. പൊലീസ് പിടികൂടിയ 2 യുവാക്കളെ ജീപ്പിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. സിഐ കെ.ജി.പ്രതാപചന്ദ്രന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞിട്ടു. അമ്പലപ്പുഴ ഡിവൈഎസ്പി ഓഫിസ്, അമ്പലപ്പുഴ സ്റ്റേഷൻ എന്നിവിടങ്ങളിലെ ജീപ്പുകൾക്കു കേടുപാടു വരുത്തി. 9 യുവാക്കൾക്കും 3 പൊലീസുകാർക്കും പരുക്കേറ്റു. കല്ലേറിലാണ് എല്ലാവർക്കും പരുക്കേറ്റത്. സംഘർഷമുണ്ടായതോടെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ 9 യുവാക്കൾക്കും പരുക്കേറ്റു.