വിവാഹ വീട്ടിലെത്താൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ചൂളം വിളിച്ചെത്തിയ ദുരന്തം; നടുക്കം മാറാത്ത 26 വർഷങ്ങൾ
Mail This Article
കായംകുളം ∙ 26 വർഷം മുൻപ് തീരദേശപാതയിൽ ഏവൂർ ലെവൽ ക്രോസിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിന്റെ വാർഷികമാണ് ഇന്ന്. വർഷങ്ങൾക്കിപ്പുറവും ആ അപകടത്തിന്റെ ഞെട്ടൽ ഇ.കെ.സുനിൽകുമാറിൽ നിന്നു വിട്ടുമാറിയിട്ടില്ല. 1996 മേയ്14ന് ഉച്ചയ്ക്ക് 1.15നാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.ഏവൂർ വടക്ക് മൂടയിൽതറയിൽ സോമനും കൊട്ടാരക്കര നെടിയവിള സ്വദേശി അമ്പിളിയുമായുള്ള വിവാഹത്തിനു പോയി മടങ്ങുമ്പാഴാണ് അപകടം.
അപകടത്തിൽ സോമന്റെ അമ്മയും മൂന്ന് സഹോദരങ്ങളും മരണപ്പെട്ടു. മുൻപിൽ സഞ്ചരിച്ച ബസ് ലെവൽ ക്രോസ് കടന്നതിന് തൊട്ടുപിന്നാലെ പാളം കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. വിവാഹ വീട്ടിലെത്താൻ മിനിറ്റുകൾ മാത്രം അവശേഷിക്കെയാണ് ചൂളം വിളിച്ച് ദുരന്തമെത്തിയത്. കായംകുളത്ത് നിന്ന് എറണാകുളത്തേേക്കു പോയ പുഷ്പുൾ ട്രെയിനാണ് ബസിലിടിച്ചത്. ബസ് യാത്രികരായ 42 പേർ മരിച്ചു. ഇ.കെ.സുനിൽകുമാറടക്കം 8 പേരാണ് അന്നത്തെ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്.ഏവൂർ വടക്ക് വടക്ക് ശാന്താമന്ദിരം പത്മതീർഥത്തിൽ ഇ.കെ.സുനിൽകുമാറിന് ജീവിതത്തിലേക്കുള്ള മടങ്ങി വരവ് കൂടിയാണ് ആ ദുരന്തം.
സുനിലിന്റെ ജന്മദിനം കൂടിയായിരുന്നു അന്ന്. ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന ബസിൽ നിന്നു തെറിച്ചു തൊട്ടടുത്ത പാടത്തേക്കു വീണ സുനിൽകുമാർ തലയ്ക്കും ദേഹത്തും പരുക്കേറ്റ് 31 ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിനു ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.കാവൽക്കാരില്ലാത്ത ലെവൽക്രോസായിരുന്നു അന്ന് ഏവൂരിലേതെന്നു സുനിൽകുമാർ ഓർക്കുന്നു. മരിച്ചവർക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാര തുക ഇനിയും പൂർണമായി ലഭിച്ചിട്ടില്ല. നഷ്ടപരിഹാര തുക തനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സൗത്ത് ഇന്ത്യൻ ബാങ്കിലെ അപ്രൈസർ കൂടിയായ സുനിൽ പറയുന്നു.