വിദ്യാർഥികളെ അറിയാൻ അധ്യാപകർ വീട്ടിലേക്ക്...
Mail This Article
മാവേലിക്കര ∙ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികളെയും രക്ഷിതാക്കളെയും അറിയാൻ, അധ്യാപകർ അവരുടെ വീട്ടിലേക്കും തൊഴിലിടങ്ങളിലും എത്തുന്നു. സംസ്ഥാന വ്യാപകമായി ഉപജില്ലാ തലത്തിൽ നടക്കുന്ന അധ്യാപക സംഗമത്തിന്റെ ഭാഗമായാണു ‘കുട്ടിയെ അറിയുക’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തുന്നത്.
2 വർഷത്തെ കോവിഡ് ജീവിതം കുട്ടിയിൽ വൈകാരികവും ശാരീരികവും മാനസികവുമായി ഏൽക്കേണ്ടിവന്ന ആഘാതം നേരിട്ട് അറിയുന്നതിനും കുട്ടിയുടെയും രക്ഷിതാവിന്റെ സാമൂഹിക, സാമ്പത്തിക, മാനസിക പശ്ചാത്തലങ്ങളും കൃത്യമായി മനസ്സിലാക്കാനുമാണ് വിദ്യാർഥികളുടെ വീട്ടിലും രക്ഷിതാക്കളുടെ തൊഴിലിടങ്ങളിലും അധ്യാപകർ എത്തുന്നത്. ഓരോ ഉപജില്ലയിലും അധ്യാപക സംഗമത്തിൽ പങ്കെടുത്ത 3 അധ്യാപകർ ഉൾക്കൊള്ളുന്ന ഓരോ ഗ്രൂപ്പ് ആയി തിരിഞ്ഞാണു ഭവന സന്ദർശനം നടത്തിയത്.
സന്ദർശന വേളയിൽ കുട്ടിയെയും രക്ഷിതാക്കളെയും സംബന്ധിച്ച വിവരങ്ങളും ഡിജിറ്റൽ പഠന കാലത്തെ അനുഭവങ്ങളും അധ്യാപകർ ചോദിച്ചു മനസ്സിലാക്കി. കുട്ടികൾക്കു പുസ്തകങ്ങളും പഠനസാമഗ്രികളും മറ്റും സമ്മാനമായി നൽകിയായിരുന്നു സന്ദർശനം.മാവേലിക്കര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നടന്ന അധ്യാപക സംഗമത്തിൽ എം.എസ്.അരുൺകുമാർ എംഎൽഎ പങ്കെടുത്തു.
മാവേലിക്കര ഉപജില്ലയിൽ യുപി വിഭാഗം മലയാളം അധ്യാപക കൂട്ടായ്മ 10 ഗ്രൂപ്പുകളായി തിരിഞ്ഞു വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചപ്പോൾ സംസ്കൃത അധ്യാപകർ രക്ഷിതാക്കളുടെ തൊഴിലിടങ്ങളിലാണ് എത്തിയത്. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ പി.പ്രമോദ്, അധ്യാപക പരിശീലകരായ സി.ജ്യോതികുമാർ, ആശ രാഘവൻ, പി.എൻ.ശ്രീകലാദേവി, മിനി മാത്യു, മാവേലിക്കര എൽപിജിഎസ് പ്രഥമാധ്യാപിക ബീന സാമുവൽ എന്നിവർ നേതൃത്വം നൽകി.