അമൃതം പൊടി യൂണിറ്റിൽ എലിയുടെ വിസർജ്യം : സാംപിൾ പരിശോധിക്കും, വിതരണം നിർത്തി വയ്ക്കണമെന്ന് ആവശ്യം
Mail This Article
ഹരിപ്പാട് ∙ അമൃതം പൊടി യൂണിറ്റിൽ എലിയുടെ വിസർജ്യം കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അമൃതം പൊടിയുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കും. ആറു മാസം മുതൽ 3 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന അമൃതം പൊടി നിർമാണ യൂണിറ്റിലെ പ്രശ്നം ഗൗരവമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കാണുന്നത്. പള്ളിപ്പാട് നവജീവൻ അമൃതം പൊടി യൂണിറ്റിലെ യന്ത്രവത്കൃത ഉപകരണങ്ങളിലാണ് എലിയുടെ വിസർജ്യം കാണപ്പെട്ടത്. യൂണിറ്റിനുള്ളിൽ പല സ്ഥലത്തും എലിയുടെ വിസർജ്യം കണ്ടിരുന്നു.
വറുത്തെടുക്കുന്ന ഗോതമ്പ് ചൂടോടുകൂടി പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി. യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ തറ പൊട്ടിയതും ഭിത്തി വൃത്തിയില്ലാത്തതും ആണെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം യൂണിറ്റ് അടച്ചു പൂട്ടാൻ നോട്ടിസ് നൽകിയിരുന്നു. അമൃതം പൊടി യൂണിറ്റിൽ ഇന്നലെ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ പരിശോധന നടത്തി. ഇൗ മാസം അമൃതം പൊടിയുടെ നിർമിച്ചിട്ടില്ലെന്നും കഴിഞ്ഞ മാസം വിതരണം ചെയ്ത പൊടി പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ ഏൽപിക്കുമെന്നും ഓഫിസർ പറഞ്ഞു. എലിയുടെ ശല്യം ഒഴിവാക്കുന്നതിനും തറയും ഭിത്തികളും വൃത്തിയാക്കാനും നിർദേശം നൽകിയതായും ചൈൽഡ് ഡവലപ്മെന്റ് പ്രോജക്റ്റ് ഓഫിസർ പറഞ്ഞു.
ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, ചെറുതന, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലെ അങ്കണവാടികളിലെ കുട്ടികൾക്കുള്ള അമൃതം പൊടി പള്ളിപ്പാട് നവജീവൻ യൂണിറ്റിൽ നിന്നാണ് വിതരണം ചെയ്യുന്നത്. അമൃതം പൊടിയുടെ സാംപിളുകൾ തിരുവനന്തപുരം അനലിറ്റിക്കൽ ലാബിൽ പരിശോധന നടത്തി റിസൾട്ട് വന്നതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അങ്കണവാടികൾ സൂക്ഷിച്ചിട്ടുള്ള അമൃതം പൊടിയുടെ വിതരണം നിർത്തി വയ്ക്കണമെന്ന് ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.എം.രാജു ആവശ്യപ്പെട്ടു. നഗരസഭ, പള്ളിപ്പാട്, ചെറുതന, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലെ അങ്കണവാടികളിൽ വിതരണം ചെയ്ത അമൃതം പൊടി തിരിച്ചെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.