വായ്പ തുക പിടിച്ചിട്ടും അധികൃതർ ബാങ്കിൽ അടച്ചില്ല, ഒടുവിൽ ജപ്തി നോട്ടിസ്; സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് കെഎസ്ആർടിസി
Mail This Article
ആലപ്പുഴ ∙ ശമ്പളം മുടങ്ങുകയും ലഭിച്ച ശമ്പളത്തിൽ നിന്ന് വായ്പ തുക പിടിച്ചിട്ടും കെഎസ്ആർടിസി അധികൃതർ ബങ്കിൽ അടയ്ക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് ഡ്രൈവർക്ക് ജപ്തി നോട്ടിസ് ലഭിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പണം കൈമാറുന്നതിൽ കാലതാമസം നേരിടുന്നത്. ഇതു പരിഹരിക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന മുഴുവൻ തുകയും ഒരുമിച്ചു കൈമാറും. സാമ്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറായ കലവൂർ സ്വദേശി എ.രാജീവ് കുമാറിനാണ് കഴിഞ്ഞ ദിവസം ജപ്തി നോട്ടിസ് ലഭിച്ചത്. 3 വർഷം മുൻപായിരുന്നു രാജീവ് വീടുപണിക്കായി 4 ലക്ഷം രൂപ ലോൺ എടുത്തത്. തുടക്കത്തിൽ ബാങ്കിൽ നേരിട്ടായിരുന്നു പണം അടച്ചത്. പിന്നീട് ശമ്പളം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ അടവ് മുടങ്ങാൻ തുടങ്ങി.
ഇതോടെ ബാങ്ക് നേരിട്ട് കെഎസ്ആർടിസി ഡിപ്പോ വഴി ശമ്പളത്തിൽ നിന്നു വായ്പ തിരിച്ചുപിടിക്കാൻ കത്തു നൽകി. എന്നാൽ കഴിഞ്ഞ 5 മാസമായി ഡിപ്പോയിൽ നിന്ന് ബാങ്കിലേക്ക് പണം ലഭിച്ചിട്ടില്ലെന്നും അതിനാൽ വായ്പ തുക മുഴുവൻ 15 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ബങ്ക് നോട്ടിസ് അയച്ചു. നോട്ടിസ് ലഭിച്ചപ്പോഴാണ് ശമ്പളത്തിൽ നിന്ന് വായ്പ തുക പിടിച്ചിട്ടും കഴിഞ്ഞ 5 മാസമായി ആ തുക ബാങ്കിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരം രാജീവ് അറിയുന്നത്.