ADVERTISEMENT

എസി റോഡിനൊപ്പം പിറന്നതാണെങ്കിലും റോഡിനു കിട്ടിയ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല കനാലിന്. പക്ഷേ, എസി റോഡ് കൊണ്ട് ചെറിയ ഗുണങ്ങൾ കനാലിനുണ്ട്. ഒട്ടേറെ ചെറു കനാലുകൾ ഉണ്ടായി എന്നതാണത്. ചെറു ചാലുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് കാര്യം. ഇവ പ്രധാന കനാലിന്റെ പോഷക കനാലുകളായി (ഫീഡർ കനാൽ) മാറണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഇവയെ ബൈപാസ് കനാലുകളായി പ്രയോജനപ്പെടുത്തണം.

തോടുകൾക്കും പാടങ്ങൾക്കും കുറുകെ എസി റോഡ് ബണ്ട് പോലെ നിൽക്കുന്നതിനാൽ വെള്ളത്തിന്റെ നീക്കം തടയാതിരിക്കാനാണ് ഇത്തരം ക്രോസ് കനാലുകൾ വേണ്ടിവരുന്നത്. എന്നാൽ, ഇവ പലതും പാടങ്ങളിലേക്കും പറമ്പുകളിലേക്കും വെള്ളമെത്തുന്ന വിധത്തിലാണ്. അതു മാറണം. ഈ കനാലുകളെ ആറ്റിലേക്കു തിരിച്ചു വിടണം. കുട്ടനാട് പാക്കേജിൽ ഇത്തരം ബൈപാസ് കനാലുകൾ നിർദേശിച്ചിരുന്നു.

ലോവർ കുട്ടനാടൻ പ്രദേശങ്ങൾക്കാവും ഇവ കൂടുതൽ പ്രയോജനപ്പെടുക. അവിടെ പാടശേഖരങ്ങൾക്ക് ചാലുകൾ ഏറെയില്ല എന്നതാണ് കാരണം. അവിടെ പോഷക കനാലുകളിലൂടെ വെള്ളം ആറ്റിലേക്ക് ഒഴുക്കാം. അതിനുള്ള സംവിധാനങ്ങൾ ചെയ്യേണ്ടിവരും. കുട്ടനാട് പാക്കേജിന്റെയും എസി കനാൽ വികസനത്തിന്റെയും നിർമാണ ചുമതലക്കാർ ഇതും ശ്രദ്ധിക്കണമെന്നു വിദഗ്ധർ പറയുന്നു.

കനാലുകളുടെ വളവ് നിവർത്തണം

കുട്ടനാട്ടിലെ മിക്ക കനാലുകളും വളഞ്ഞുപുളഞ്ഞ് ഒഴുകുന്നവയാണ്. അവ ശാസ്ത്രീയമായി രൂപകൽപന ചെയ്തതല്ല. എന്തുകൊണ്ട് വളവില്ലാത്ത കനാലുകൾ നിർമിച്ചുകൂടാ എന്ന ചിന്ത മുൻപും വിദഗ്ധർ അവതരിപ്പിച്ചതാണ്.വർഷങ്ങൾക്കു മുൻപ് ജില്ലാ ഭരണകൂടം ഈ വിഷയം പഠിച്ചു നിർദേശങ്ങൾ നൽകാൻ 3 അംഗ സമിതിയെ നിയോഗിച്ചിരുന്നു. അവർ നിർദേശിച്ച പദ്ധതികൾ ഇങ്ങനെ:

‘കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം’

രണ്ടും മൂന്നും ഘട്ടങ്ങളുടെ സ്ഥലമെടുപ്പ് കേസുകളിൽ കുടുങ്ങിയിരിക്കുകയാണ്. റവന്യു വകുപ്പ് കനാലിനായി നീക്കിവച്ച സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ആസൂത്രണ ബോർ‍ഡ് നിർദേശിച്ചിരുന്നു. കനാലിന് പല ഭാഗത്തും ഇപ്പോൾ 30 മീറ്റർ വീതിയേയുള്ളൂ. യഥാർഥ വീതിയായ 40 മീറ്ററിൽ മുഴുവൻ ഭാഗവും നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

 കരാറുകാർക്ക് വേണ്ട

കനാൽ നവീകരണ ജോലികൾ ടെൻഡർ ചെയ്തപ്പോൾ വീഴ്ചകളുണ്ടായെന്നും ആസൂത്രണ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടനാടിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിക്കാതെയാണ് നിരക്കുകളും സമയക്രമവും മറ്റും നിശ്ചയിച്ചത്. ഈ അവ്യക്തത കരാറുകാരെ അകറ്റിയെന്നും റിപ്പോർട്ട് പറയുന്നു.ബോർഡ് നിർദേശിച്ച പരിഹാരം ഇതാണ്: പ്രാദേശിക പ്രത്യേകത അനുസരിച്ച് ഇക്കാര്യത്തിൽ മാർഗരേഖയുണ്ടാക്കണം. പണി പൂർത്തിയാക്കാനുള്ള സമയപരിധിയും സാമഗ്രികൾ എത്തിക്കുന്നതിലെ പ്രശ്നങ്ങളും കണക്കിലെടുത്തുവേണം ഇത്.

ചെലവെത്ര?

രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കാൻ 2019ൽ ആസൂത്രണ ബോർഡ് കണക്കാക്കിയ ചെലവ് 220 കോടി രൂപയാണ്. പുനരധിവാസം, സ്ഥലമെടുപ്പ്, കനാൽ വികസനം, പാലങ്ങളുടെ നിർമാണം എന്നിവ ഉൾപ്പെടെയാണിത്. ഇപ്പോഴത്തെ നിരക്കിൽ ചെലവ് ഇതിലും വളരെ കൂടും.

മുട്ടാറിൽനിന്ന് നേരെ അമ്പലപ്പുഴ വരെ കനാൽ നിർമിക്കാം. വെള്ളം ടിഎസ് കനാലിലേക്ക് ഒഴുക്കാം.

 കോരംകുഴി കനാലിന്റെ വീതി കൂട്ടാം. കുന്നുമ്മയിൽനിന്ന് പുതിയ കനാൽ നിർമിക്കാം.

 ഡാണാപ്പടിയിൽനിന്നുള്ള, ഇപ്പോൾ മാലിന്യം നിറഞ്ഞു കിടക്കുന്ന തോട് വെട്ടിത്തുറന്നാൽ തൃക്കുന്നപ്പുഴ ഭാഗത്തു കൂടി വെള്ളം കായംകുളം കായലിലേക്ക് ഒഴുക്കാം.വളവില്ലാത്ത, വീതിയേറിയ കനാലുകൾ നിർമിച്ചാൽ വേറെയും ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ പറഞ്ഞിരുന്നു: പ്രളയകാലത്ത് രക്ഷാപ്രവർത്തനം സുഗമമാകും, വാട്ടർ ടാക്സി സർവീസിനും സ്പീഡ് ബോട്ട് യാത്രയ്ക്കും  അനുയോജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com