കെഎസ്ഇബി ഓഫിസിലെത്തി ഭീഷണി; സിപിഎം നേതാവിന് സസ്പെൻഷൻ
Mail This Article
കായംകുളം ∙ കെഎസ്ഇബി ഓഫിസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ.ഹരികുമാറിനെതിരെയാണ് പാർട്ടി നടപടി. കഴിഞ്ഞ ബുധനാഴ്ച രാവിലെ കായംകുളം വെസ്റ്റ് കെഎസ്ഇബി ഓഫിസിലെത്തിയാണ് ഹരികുമാർ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. അയൽവീട്ടിലെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കുന്നതിന് ആദ്യം ഓഫിസിലെത്തുകയും വാക്ക് തർക്കമുണ്ടാവുകയും ചെയ്തു.
അതിനുശേഷം പ്രശ്നപരിഹാരത്തിന് കെഎസ്ഇബി ഓഫിസിൽ നിന്ന് ഹരിയെ തിരികെ വിളിച്ചു. ഇതിനിടെ ഹരിയും വൈദ്യുതി ബിൽ കുടിശിക വരുത്തിയിരുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് കണക്‌ഷൻ വിഛേദിച്ചു. തുടർന്ന് വീണ്ടും കെഎസ്ഇബി ഓഫിസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതാണ് വിവാദമായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. ലോക്കൽ കമ്മിറ്റി അംഗം സിഐടിയു നേതാവിനെയാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന എരുവ ലോക്കൽ കമ്മിറ്റിയാണ് അച്ചടക്ക നടപടിയെടുത്ത് ഏരിയ നേതൃത്വത്തിന്റെ അംഗീകാരത്തിന് നൽകിയത്.