ADVERTISEMENT

ആലപ്പുഴ ∙ പച്ചക്കറി വിലയുടെ അടിസ്ഥാനത്തിൽ വെജിറ്റബിൾ പ്രൈസ് ലീഗ് (വിപിഎൽ) എന്നൊരു മത്സരം നടത്തിയാൽ മികച്ച താരം തക്കാളി ആയിരിക്കും. തക്കാളി വില ജില്ലയിൽ വീണ്ടും സെഞ്ചറി കടന്നു. അതിവേഗ സെഞ്ചറി ! ഏപ്രിൽ ഒന്നിന് 30 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോ തക്കാളിക്ക് ഇന്നലത്തെ വില 120 ആണ്. കഴിഞ്ഞ ആഴ്ച 60–65 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയായി. ഇതേ വിലയിൽ ലഭിച്ചിരുന്ന ബീൻസിന് ഇന്നലെ 85 രൂപ. പയറിന്റെ വില 75–80. പടവലങ്ങ, വെണ്ടയ്ക്ക, പാവയ്ക്ക എന്നിവയ്ക്കു 20–30 രൂപയുടെ വർധനയാണ് ഒരാഴ്ചയിൽ വന്നത്. അടുക്കളകളിൽ നിന്ന് സാമ്പാറും അവിയലും ‘ക്വിറ്റ്’ അടിക്കുന്ന സാഹചര്യമാണുള്ളത്. 

 എന്താണ് കാരണം !

അയൽസംസ്ഥാനങ്ങളിലെ കൃഷി മഴയിൽ നശിച്ചതാണ് നിലവിലെ വിലക്കയറ്റത്തിനുള്ള കാരണം. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാലം തെറ്റി പെയ്ത മഴ കൃഷി നശിപ്പിച്ചത്. തക്കാളി, പയർ, ബീൻസ് കൃഷികളെ വലിയ തോതിൽ ബാധിച്ചു. ഇവ ഇപ്പോൾ  ആവശ്യത്തിന് ലഭിക്കുന്നില്ല. തോട്ടങ്ങളിൽ നിന്നുള്ള പച്ചക്കറികൾ ലേലത്തിലെടുത്താണ് കേരളത്തിലേക്കെത്തിക്കുന്നത്. ലഭ്യത കുറവായതിനാൽ വലിയ തുകയ്ക്കാണ് ലേലത്തിനു പോകുന്നത്.  

 ലഭിക്കുന്ന തക്കാളികളിൽ മോശമായവയും 

‘25 കിലോയുടെ ഒരു പെട്ടി തക്കാളി എടുത്താൽ അതിൽ 3 കിലോ എങ്കിലും ചീത്തയായിരിക്കും.’ ആലപ്പുഴ നഗരത്തിൽ പച്ചക്കറി വ്യാപാരം നടത്തുന്ന വർഗീസ് പറയുന്നു. തക്കാളിക്ക് കേട് സംഭവിക്കുന്നത് ജില്ലയിലെത്താൻ കൂടുതൽ ദിവസം എടുക്കുന്നതിനാലാണെന്ന് തമിഴ്നാട് മേട്ടുപ്പാളയത്തെ മൊത്തവ്യാപാരികൾ പറയുന്നു. മഹാരാഷ്ട്രയിലെ നിന്നാണ് ഇപ്പോൾ പച്ചക്കറികൾ എത്തുന്നത്. സാധാരണ എടുക്കുന്നതിലും 2 ദിവസം കൂടുതൽ വേണം ജില്ലയിൽ ഇവ എത്താൻ. ഇതും വിലക്കയറ്റത്തിന് കാരണമാണ്. 

 ജില്ലയിലെ പച്ചക്കറിക്കൃഷി

കഞ്ഞിക്കുഴി പഞ്ചായത്തിലും ഓണാട്ടുകരയിലെ പാലമേൽ, താമരക്കുളം, നൂറനാട് പഞ്ചായത്തുകളിലുമാണ് ജില്ലയിൽ പ്രധാനമായും പച്ചക്കറിക്കൃഷി നടക്കുന്നത്. മഴ തന്നെയാണ് ഇവിടെയും പ്രതിസന്ധിക്കു കാരണം. മഴ തുടർച്ചയായി കൃഷിനാശം വരുത്തുന്നതിനാൽ കൃഷി ഇറക്കാൻ കർഷകർ മടിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പച്ചക്കറികൾ ചാലങ്കൽ ഹരിത ലീഡർ സംഘം, കാട്ടുകട ഹരിത ലീഡർ സംഘം, പഞ്ചായത്ത് ഡവലപ്മെന്റ് സൊസൈറ്റി (പിഡിഎസ്) എന്നിവയുടെ കടകളിലൂടെയാണ് വിൽപന. ഉരുളക്കിഴങ്ങ്, സവാള, കാരറ്റ്, ബീറ്റ്റൂട്, മുരിങ്ങക്കോൽ എന്നിവ പുറത്തു നിന്ന് എടുത്താണ് വിൽപന. പാലമേൽ, താമരക്കുളം പഞ്ചായത്തുകളിൽ പച്ചക്കറിയുടെ വരവ് കുറഞ്ഞത് വിലയെ ബാധിച്ചിട്ടുണ്ട്. പയറിന് വിപണി വില 90–100 രൂപ വരെയായി. പടവലം 40നു മുകളിലും പാവയ്ക്ക 100–120 രൂപയിലും എത്തി നിൽക്കുന്നു.

ഹോർട്ടികോർപ്പിനുമില്ല ആവശ്യത്തിന് പച്ചക്കറികൾ 

മഴ കാരണം പച്ചക്കറി കൃഷി നശിച്ചതിനാൽ ഹോർട്ടികോർപ് സ്ഥാപനങ്ങളിലും ആവശ്യത്തിനു പച്ചക്കറികൾ ലഭ്യമല്ല. കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികൾ കർഷകരുടെ പക്കൽ നിന്നു ലഭിക്കുന്നുണ്ട്. മറ്റുള്ളവ കരാറുകാരുടെ പക്കൽ നിന്നും മറ്റു ജില്ലകളിലെ ഹോർട്ടികോർപ് സ്ഥാപനങ്ങളിൽ നിന്ന് എത്തിക്കുന്നു. ജില്ലാ ജയിൽ, സായി ആലപ്പുഴ, ഇഎസ്ഐ ആശുപത്രി തുടങ്ങിയ 22 സ്ഥാപനങ്ങളിലേക്ക് പച്ചക്കറി എത്തിക്കുന്നത് ഹോർട്ടികോർപാണ്. നിലവിൽ ഹോർട്ടികോർപിന്റെ 10 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. തലവടി, പാതിരപ്പള്ളി, കലവൂർ, ചേർത്തല, വെട്ടക്കൽ, ഡിടിപിസി, ജില്ലാ കോടതി, ചുടുകാട്, പവർഹൗസ് പാലം, തകഴി എന്നിവിടങ്ങളിലാണ് ഹോർട്ടികോർപ് സ്ഥാപനങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com