കാത്തിരിപ്പിന്റെ കഠിനകാലം താണ്ടി രാജു മടങ്ങി; കണ്ണീരോടെ നാട്
Mail This Article
ആലപ്പുഴ ∙ 17 വർഷമായി സങ്കടമൊഴിയാത്ത വീട്ടിലേക്ക് രാജുവിന്റെ മൃതദേഹം എത്തിച്ചപ്പോൾ ദുഃഖംകൊണ്ടു മരവിച്ച മനസ്സായിരുന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും. മകൻ രാഹുലിനെ കാണാതായി 17 വർഷം പിന്നിട്ടതിന്റെ നാലാം നാൾ ജീവനൊടുക്കിയ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജുവിന്റെ (54) മൃതദേഹത്തിൽ അന്ത്യചുംബനം നൽകുമ്പോൾ ഭാര്യ മിനിയും മകൾ ശിവാനിയും പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.17 വർഷം രാഹുലിനുവേണ്ടിയുള്ള കാത്തിരിപ്പും രോഗങ്ങളും സാമ്പത്തിക പ്രയാസങ്ങളുമെല്ലാം രാജുവിനെ തളർത്തി.
ഗൾഫിൽ നിന്നു നാട്ടിലെത്തി തൊഴിലില്ലാതെ ജീവിക്കേണ്ടി വന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ദിവസം ഗൾഫിൽ പോകാനുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ പോയി വന്ന ശേഷമാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാഹുൽ നിവാസിൽ എത്തിച്ച് ബന്ധുക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയപ്പോൾ സന്ധ്യയായി. തുടർന്ന് രാജുവിന്റെ കുടുംബവീടായ കൊറ്റംകുളങ്ങരയിലെ അരണാട്ടുവീട്ടിൽ കൊണ്ടുവന്ന് സംസ്കരിച്ചു. രാജുവിന്റെ അമ്മ: സുമതി.
ജോലി ലഭിക്കാത്ത നിരാശയാകാമെന്ന് പൊലീസ്
പ്രായം കൂടുതലായതിനാൽ വിദേശ ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിൽ അവസരം നഷ്ടപ്പട്ടതിലെ ദുഃഖമാകാം, രാജുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ്. വീടിന്റെ വാതിലുകൾ അകത്ത് നിന്ന് അടച്ചിട്ടാണ് തൂങ്ങി മരിച്ചത്. കത്തൊന്നും കണ്ടെത്തിയിട്ടില്ലെന്നും നോർത്ത് പൊലീസ് പറഞ്ഞു. ഞായർ രാവിലെ കൊച്ചിയിൽ ഇന്റർവ്യൂവിനു പോയി തിരിച്ചെത്തിയ ശേഷമാണ് സന്ധ്യക്ക് രാജുവിനെ മരിച്ചനിലയിൽ കണ്ടത്.