ബസ് കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിച്ച് 20 പേർക്കു പരുക്ക്; ബസിന്റെ മുൻവശം പൂർണമായും തകർന്നു
Mail This Article
ചേർത്തല ∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയുടെ പിന്നിലിടിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്ക്. ദേശീയ പാതയിൽ വയലാർ കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
കനത്തമഴയിലായിരുന്നു അപകടം. മാനന്തവാടി പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, ബത്തേരി നഗരസഭ വൈസ് ചെയർപഴ്സൻ എൽസി പൗലോസ്, നഗരസഭ ജീവനക്കാരി സോഫി, ബസ് ഡ്രൈവർ മനോജ് തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേറെയും ജനപ്രതിനിധികൾക്ക് നിസ്സാര പരുക്കുണ്ട്.
പരുക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളജ്, ചേർത്തല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. തിരുവനന്തപുരത്ത് നടക്കുന്ന പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ജനപ്രതിനിധികൾ പോയത്. ബസിന്റെ മുൻവശം പൂർണമായും തകർന്നു. പട്ടണക്കാട് പൊലീസും അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.