പുസ്തകങ്ങളുടെ കാവൽക്കാരന് വിട; അരയ്ക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ടിട്ടും വായനയെ ജീവിതത്തിന്റെ ഭാഗമാക്കി
Mail This Article
എടത്വ ∙ രണ്ടു പതിറ്റാണ്ടിലേറെയായി അരയ്ക്കു താഴെ ചലന ശേഷി നഷ്ടപ്പെട്ടിട്ടും പുസ്തകങ്ങളുടെ കാവൽക്കാരൻ ആയിരുന്ന എടത്വ കോഴിമുക്ക് ഉലക്കപ്പാടിൽ ഒ.കെ. ചാക്കോ ഓർമയായി. 1978 ൽ തുടങ്ങിയതാണ് പുസ്തകങ്ങളുമായുള്ള ബന്ധം. നാലര പതിറ്റാണ്ടായി കോഴിമുക്ക് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയുടെ സെക്രട്ടറിയായും ലൈബ്രേറിയനായും പ്രവർത്തിച്ച ഒ.കെ.സി ഇന്നലെയാണ് അന്തരിച്ചത്.വിദ്യാർഥി ആയിരിക്കുമ്പോൾ തിരുവനന്ത പുരത്തെ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയെ തുടർന്ന് ഇദ്ദേഹത്തിന് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു.
ഒരു വർഷത്തിനു ശേഷം ഊന്നുവടി പിടിച്ച് നടക്കാൻ തുടങ്ങി. പഠനകാലം മുതൽ വായനയെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥശാലാ ബന്ധം കുന്തിരിക്കൽ വിദ്യാവിനോദിനി ഗ്രന്ഥശാലയിൽ നിന്നാണ് തുടങ്ങുന്നത്. സ്വന്തം നാട്ടിൽ ഗ്രന്ഥശാല വേണമെന്ന് ആഗ്രഹിച്ച ഒ. കെ.ചാക്കോ സുഹൃത്തുക്കളുമായി ആശയം കൈമാറി. പ്രിയ സുഹൃത്ത് ദേവിദാസ് നൽകി സ്ഥലത്ത് ഗ്രന്ഥശാല തുടങ്ങാൻ തീരുമാനിച്ചു. 1956 ൽ തുടങ്ങിയ ഗ്രന്ഥശാല ഇടക്കാലത്ത് നിലച്ചു. വീണ്ടും തുടങ്ങുകയും ചെയ്തു. 1978 ഏപ്രിൽ മൂന്നിന് പുതിയ ഗ്രന്ഥശാലയുടെ ഉദ്ഘാടനം നടന്നു. ഇതിനെല്ലാം ചാക്കോ ആയിരുന്നു നേതൃത്വം വഹിച്ചത്.
1997 വരെ ഗ്രന്ഥശാലയിലെ സെക്രട്ടറിയായി പ്രവർത്തിച്ചു.പിന്നീട് ലൈബ്രേറിയൻ ആയി. തൊട്ടുത്തുള്ള വീട്ടിൽ നിന്നും എന്നും വീൽചെയറിലിൽ ആയിരുന്നു ഗ്രന്ഥശാലയിൽ എത്തിയിരുന്നത്. നൂറുകണക്കിനു വിദ്യാർഥികളെ പ്രസംഗം പരിശീലിപ്പിച്ചു. ദിവസവും വായിക്കുക, ഉറക്കെ വായിക്കുക, ഉച്ചാരണശുദ്ധിയോടെ വായിക്കുക എന്നായിരുന്നു തന്നെ കാണാനായി എത്തുന്നവർക്ക് നൽകിയ ഉപദേശം. ഒ.കെ. ചാക്കോ 14-ാം വയസ്സിൽ വീട്ടിൽ കുട്ടികളുടെ ലൈബ്രറി തുടങ്ങിയിരുന്നു.
സൺഡേ സ്കൂൾ, ചെറുപുഷ്പം മിഷൻ ലീഗ്, യുവദീപ്തി എന്നിവയിൽ സജീവമായിരുന്നു. കേരള വിദ്യാർഥി കോൺഗ്രസ് താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.