നങ്ങ്യാർകുളങ്ങരയിൽ അപകടം പതിവ്; ഒരാഴ്ചയ്ക്കിടെ മൂന്നു അപകടങ്ങൾ
Mail This Article
റോഡിലെ മിനുസം ഒഴിവാക്കാൻ ഒരു പാളി കൂടി ടാർ ചെയ്തിടത്ത് അപകടമില്ല;നങ്ങ്യാർകുളങ്ങര കവലയിലും റീ ടാർ ചെയ്യണമെന്ന് ആവശ്യം
ഹരിപ്പാട് ∙ ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരയിൽ അപകടം പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നു അപകടങ്ങളാണ് ഉണ്ടായത്. മഴ പെയ്യുമ്പോൾ വാഹനങ്ങൾ റോഡിൽ നിന്നു തെന്നിമാറിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസും കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റും തകർത്തിരുന്നു.
മുൻപ് സമാന രീതിയിൽ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന തെക്കേനട മുതൽ നങ്ങ്യാർകുളങ്ങര യുപി സ്കൂൾ വരെ നിലവിലെ റോഡിന്റെ ഉപരിതലത്തിൽ ഒരു പാളി കൂടി ടാർ ചെയ്ത് റോഡിലെ മിനുസം ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് ഇൗ ഭാഗത്തെ അപകടം ഒഴിവായി. നങ്ങ്യാർകുളങ്ങര കവല വരെ ഒരു പാളി കൂടി ടാർ ചെയ്താൽ ഇപ്പോഴുണ്ടാകുന്ന അപകടം ഒഴിവാക്കാൻ കഴിയും. ഇപ്പോൾ അപകടം ഉണ്ടാകുന്ന ഭാഗത്ത് ഒരു പാളി കൂടി ടാർ ചെയ്ത് അപകടം ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
നങ്ങ്യാർകുളങ്ങര കവലയിൽ അപകടങ്ങൾ ഉണ്ടാകുന്നത് ടാർ ചെയ്തതിലുണ്ടായ പ്രശ്നമാണോ എന്നു പരിശോധിക്കുമെന്നും ആവശ്യമെന്നു കണ്ടാൽ ഒരു പാളി കൂടി ടാർ ചെയ്ത് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നു ദേശീയപാത പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.