വീട് തകർന്ന് അമ്മയ്ക്കും മകൾക്കും പരുക്ക്
Mail This Article
മാന്നാർ∙ മഴയിലും കാറ്റിലും വീട് തകർന്നു, ഉറങ്ങിക്കിടന്ന അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. മാന്നാർ പാവുക്കര പന്തളാറ്റിൽ ചിറയിൽ മണലിൽ തെക്കേതിൽ പരേതനായ രാജപ്പൻ ആചാരിയുടെ വീടാണ് തകർന്നത്. രാജപ്പന്റെ മകൾ രാഖിയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ബുധൻ രാത്രി 10ന് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മേൽക്കൂര ഇടിഞ്ഞു വീടിനുള്ളിലേക്കു വീണത്.
രാഖി (42) മകൾ ദിയ അനിൽ (13) എന്നിവർക്കു നിസ്സാര പരുക്കേറ്റു. ഇരുവരും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാഖിയുടെ തോളെല്ലിനു പൊട്ടൽ സംഭവിക്കുകയും മകൾ ദിയയ്ക്ക് കാലിനു മുറിവേൽക്കുകയും ചെയ്തു. രണ്ടു മുറി മാത്രമുള്ള ഓടിട്ട വീടിന്റെ മേൽക്കൂരയിലെ ഓട, കഴുക്കോൽ, പട്ടിക എന്നിവ മുറിക്കുള്ളിൽ വീണാണ് ഇരുവർക്കും പരുക്കേറ്റത്. വീട്ടുപകരണങ്ങളെല്ലാം നശിച്ചു.
ഏഴു മാസം മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോഴാണ് രാജപ്പൻ ആചാരി മരിച്ചത്. അന്ന് ക്യാംപ് സന്ദർശിച്ച ജില്ലാ കലക്ടർ വീട് നിർമിച്ച് നൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. വെള്ളപ്പൊക്കം കാരണം മാന്നാറിൽ സ്ഥലം ലഭ്യമായിരുന്നില്ല. മൂന്നു സെന്റ് സ്ഥലത്തെ ഈ ചെറിയ വീടു കൂടി തകർന്നതോടെ കുടുംബത്തിന് തല ചായ്ക്കാൻ ഇടമില്ലാതെയായി.