ചാരുംമൂട് കെഐപി കനാലിൽ മാലിന്യം തള്ളുന്നു
Mail This Article
ചാരുംമൂട്∙ ശുചീകരണമില്ലാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും മാലിന്യങ്ങൾ നിറഞ്ഞ് കെഐപി കനാലുകൾ. കനാൽ തുറക്കാൻ രണ്ട് മാസം ബാക്കി നിൽക്കെയാണ് യാതൊരുവിധ ശുചീകരണവുമില്ലാതെ കാടും പടലും പിടിച്ച് കിടക്കുന്നത്. കനാലിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകർന്ന നിലയിലാണ്. ഷട്ടറുകളും ബലപ്പെടുത്തേണ്ടതുണ്ട്. ഒരു മാസം മുൻപ് കനാലുകളിൽ വെള്ളം എത്തിയപ്പോൾ മാംസാവശിഷ്ടങ്ങൾ നിറഞ്ഞ ചാക്കുകെട്ടുകളും ഒഴുകിയെത്തിയിരുന്നു. പല ഭാഗങ്ങളിലും വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടിരുന്നു.
കനാലിന്റെ സമീപത്തെ പല കിണറുകളിലെ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. മാവേലിക്കര, അടൂർ, കായംകുളം, ഭരണിക്കാവ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നു രാത്രികാലങ്ങളിൽ ഹോട്ടൽ മാലിന്യങ്ങൾ, അഴുകിയ മത്സ്യങ്ങൾ, പച്ചക്കറി മാലിന്യങ്ങൾ, ഇറച്ചിക്കടകളിൽ നിന്നുള്ള മാംസാവശിഷ്ടങ്ങൾ എന്നിവ വൻതോതിൽ കനാലുകളിൽ നിക്ഷേപിക്കാറുണ്ട്. ഇതോടൊപ്പം ഒട്ടേറെ തെരുവുനായ്ക്കളുടെ കുഞ്ഞുങ്ങളും കനാലുകളിൽ ചത്തു കിടപ്പുണ്ട്.
ശുചീകരണവുമില്ലാതെ കനാലുകൾ തുറന്നു വിടുന്നതു കാരണം ഈ വെള്ളം ഉപയോഗിക്കുന്നവർക്ക് രോഗങ്ങളും ഉണ്ടാവാറുണ്ട്. കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാനോ ശുചീകരണം നടത്താനോ കെഐപി ഫണ്ട് അനുവദിക്കില്ലെന്നാണ് പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാലുകൾ ശുചീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാവാത്തതും തടസ്സമാകുന്നു. ശരിയായ രീതിയിൽ ശുചീകരണമില്ലാത കനാൽ തുറന്നാൽ പകർച്ചവ്യാധികൾ പിടിപെടാൻ ഉൾപ്പെടെ കാരണമാകും എന്നാണ് നാട്ടുകാർ പറയുന്നത്.