ജലനിരപ്പ് ഒരടി കുറഞ്ഞു; അണക്കെട്ടുകളിലെ വെള്ളമെത്തുമോയെന്ന ഭീതിയിൽ അപ്പർകുട്ടനാട്
Mail This Article
മാന്നാർ ∙ വെള്ളപ്പൊക്കക്കെടുതികൾക്കു ശമനമായെങ്കിലും അണക്കെട്ടുകളിലെ വെള്ളമെത്തുമോയെന്ന ഭീതിയിൽ അപ്പർകുട്ടനാടൻ മേഖല. പമ്പാനദി കടന്നു പോകുന്ന മാന്നാർ, ബുധനൂർ പഞ്ചായത്തും അച്ചൻകോവിലാറ് കടന്നു പോകുന്ന ബുധനൂർ, ചെന്നിത്തല പഞ്ചായത്തിലെ ഭാഗങ്ങളിലുമാണ് ജലനിരപ്പ് ഒരടിയിലേറെയാണ് ഇന്നലെ മാത്രം കുറഞ്ഞത്.
ഈ പ്രദേശത്തേക്കു കിഴക്കൻ വെള്ളം കാര്യമായി എത്താത്തതാണ് അപ്പർകുട്ടനാട്ടിൽ വലിയ വെള്ളപ്പൊക്കമുണ്ടാകാതിരുന്നതിനു കാരണം. എന്നാൽ പമ്പാ അണക്കെട്ടു തുറന്നതോടെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കു ഭീതിയുണ്ട്. ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ ചില പാടശേഖരങ്ങളിൽ മട വീഴുമെന്ന പേടി ജലനിരപ്പ് താഴ്ന്നതോടെ മാറിയതായി കർഷകർ പറഞ്ഞു. ഇവിടങ്ങളിൽ ഓണത്തിനു ശേഷം നിലമൊരുക്കൽ നടപടികൾ ചെയ്യാനിരിക്കുകയായിരുന്നു.
മാലിന്യമടിഞ്ഞ് തൂമ്പിനാത്തുകടവ് പാലം
മാന്നാർ– ബുധനൂർ പഞ്ചായത്തുകളെ ബന്ധിച്ചു കുട്ടംപേരൂരാറ്റിലാണ് തൂമ്പിനാൽകടവ് ആംബുലൻസ് പാലം സ്ഥിതി ചെയ്യുന്നത്. കുട്ടംപേരൂരാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ആറ് പൂർണമായും ശുചീകരിച്ചതായിരുന്നു. പായലോ പോളയോ മറ്റു മാലിന്യമോയില്ലാതെ കിടന്ന പാലത്തിന്റെ താഴ്ഭാഗം മുഴുവൻ മാലിന്യവും പായലും മൂടി.
പാലത്തിന്റെ തൂണുകളിൽ വലിയ തടി വന്നു തങ്ങി നിന്നതാണ് മാലിന്യവും പായലും ഇവിടെ തങ്ങിക്കിടക്കാൻ കാരണം. മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ പാലത്തിനു തന്നെ ഭീഷണിയാണ്. പാലത്തിൽ നിന്നു 200 മീറ്റർ ദൈർഘ്യത്തിലാണ് പായൽ വ്യാപിച്ചിരിക്കുന്നത്. പാടശേഖരങ്ങളിലും തോടുകളിലും കെട്ടിക്കിടന്ന പായൽ വീണ്ടും ഒഴുകി വന്നു കൊണ്ടിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. പ്രദേശത്ത് വിഷപ്പാമ്പുകളുടെ സാന്നിധ്യവും കൂടി.