കാക്കി പാന്റ്സും ഷൂസും ധരിച്ച് ബൈക്കിൽ കറക്കം; മാസ്കും ഹെൽമറ്റും ഇല്ലാത്തവരെ പിന്തുടർന്നു പണം തട്ടും, യുവാവ് പിടിയിൽ
Mail This Article
തിരുവല്ല ∙ പൊലീസ് ചമഞ്ഞ് കാൽനട യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണവും തട്ടിയെടുക്കുന്ന യുവാവ് പിടിയിലായി. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ പി.ബി.അനീഷ് കുമാർ (36) ആണ് അറസ്റ്റിലായത്. ഇതു സംബന്ധിച്ചുള്ള പരാതിയെ തുടർന്ന് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ഒരാളുമായി പൊലീസ് സംഘം ഇരമല്ലിക്കര പാലത്തിനു സമീപം സംസാരിച്ചു നിൽക്കുന്നതിനിടെ അനീഷ് കുമാർ അതു വഴി ബൈക്കിൽ പോകുകയായിരുന്നു. ഇതു പരാതിക്കാരന്റെ ശ്രദ്ധയിൽപ്പെടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഉടൻ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കാക്കി പാന്റ്സും കറുത്ത ഷൂസും ധരിച്ച് ബൈക്കിൽ കറങ്ങുന്ന അനീഷ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി പെറ്റി എന്ന പേരിൽ പണം വാങ്ങും. ലൈസൻസും ഹെൽമറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയും ഇയാൾ പണം തട്ടിയിരുന്നു. തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.