കിറ്റിന്റെ കമ്മിഷൻ കുടിശിക; റേഷൻ വ്യാപാരികൾ വീണ്ടും കോടതിയിലേക്ക്
Mail This Article
ആലപ്പുഴ∙ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ കുടിശിക രണ്ടു മാസത്തിനുള്ളിൽ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല; കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി റേഷൻവ്യാപാരികൾ വീണ്ടും കോടതിയിലേക്ക്. 2020 സെപ്റ്റംബർ മുതൽ 2021 ജൂൺ വരെ വിതരണം ചെയ്തതിനും 2021 ഓഗസ്റ്റിലെ ഓണക്കിറ്റിനും ഉൾപ്പെടെയാണ് ഇതുവരെ കമ്മിഷൻ നൽകാത്തത്. 60 കോടി രൂപയാണ് സർക്കാർ നൽകേണ്ടത്. വ്യാപാരികൾ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചതിനെത്തുടർന്ന് കമ്മിഷൻ തുക രണ്ടു മാസത്തിനുള്ളിൽ നൽകണമെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും തുക പൂർണമായും ലഭിച്ചിട്ടില്ല.
11 മാസത്തെ കുടിശികയിൽ ഒരു മാസത്തെ തുക നൽകാമെന്നും ബാക്കി സേവനമായി കണക്കാക്കണമെന്നുമാണ് സർക്കാർ പറയുന്നത്. എന്നാൽ, അനുവദിച്ച ഒരു മാസത്തെ കമ്മിഷൻ പോലും വ്യാപാരികൾക്ക് ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ഇത്തവണ സംസ്ഥാനത്തു വിതരണം ചെയ്യുന്ന ഓണക്കിറ്റുകൾക്കും കമ്മിഷനില്ല. ഓണക്കിറ്റിന് കമ്മിഷൻ ആവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കു പരാതി നൽകിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല. 26നു കോടതിയിൽ ഈ പരാതിയുൾപ്പെടെ ഉന്നയിക്കാനാണു വ്യാപാരികളുടെ ശ്രമം. 86,92,064 ഓണക്കിറ്റുകളാണ് ഇത്തവണ വിതരണത്തിനൊരുങ്ങുന്നത്. കിറ്റിൽ സാധനങ്ങൾ എടുക്കാനും റേഷൻ കടകളിൽ എത്തിക്കാനും പായ്ക്ക് ചെയ്യുന്നതിനും കമ്മിഷനുണ്ട്. കമ്മിഷൻ ലഭിക്കാത്തത് റേഷൻ വ്യാപാരികൾക്കു മാത്രമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.