ദേശീയപാത വികസനം; ഇനി പൊളിക്കേണ്ടത് 2930 കെട്ടിടങ്ങൾ
Mail This Article
ആലപ്പുഴ ∙ ദേശീയപാത സ്ഥലമേറ്റെടുപ്പ്, തുറവൂർ മുതൽ ഓച്ചിറ വരെ പൊളിച്ചുനീക്കേണ്ടത് 2930 കെട്ടിടങ്ങൾ. ഇതിൽ 85% പേരും നഷ്ടപരിഹാരം ലഭിച്ചിട്ടും സ്ഥലമൊഴിയാത്തവരാണ്. കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ ഉടമകൾ തയാറാകാത്ത സാഹചര്യത്തിൽ പൊലീസ് സംരക്ഷണയിൽ റവന്യു, ദേശീയപാത ഉദ്യോഗസ്ഥർ അടങ്ങുന്ന സ്ക്വാഡ് ഇന്നലെ മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങി.
ആകെയുള്ള 4807 കെട്ടിടങ്ങളിൽ 1877 കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട്. മൂന്ന് റീച്ചുകളായാണ് ദേശീയപാത വികസനം. ഇതിൽ തുറവൂർ മുതൽ പറവൂർ വരെയുള്ള റീച്ചിൽ 1444 കെട്ടിടങ്ങളുണ്ട്. ഇതിൽ 521 കെട്ടിടങ്ങൾ പൊളിച്ചു. പറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള 2917 കെട്ടിടങ്ങളിൽ പൊളിച്ചു മാറ്റിയത് 1070 കെട്ടിടങ്ങളാണ്. കൊറ്റുകുളങ്ങര മുതൽ ഓച്ചിറ വരെയുള്ള കെട്ടിടങ്ങളിൽ 286 എണ്ണം പൊളിച്ചു നീക്കിയിട്ടുണ്ട്. ബാക്കിയുള്ളത് 160 കെട്ടിടങ്ങൾ. 33 വില്ലേജുകളിലായി 81 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമിക്കേണ്ടത്.
ജില്ലയുടെ തൊട്ടടുത്ത് കൊല്ലം ജില്ലയുടെ ഭാഗത്ത് റോഡ് നിർമാണം തുടങ്ങി. ജില്ലയിൽ ഇനിയും വൈകാൻ പാടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നടപടികൾ വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഹരിപ്പാട്, ആലപ്പുഴ, ചേർത്തല സ്പെഷൻ തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേകം ഓഫിസുകളിലായി 150 ലേറെ ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുന്നതിനാണു പ്രഥമ പരിഗണന. റിപ്പോർട്ട് കലക്ടർക്ക് നൽകാനും നിർദേശമുണ്ട്.
കലവൂർ മുതൽ തോട്ടപ്പള്ളി കൊട്ടാരവളവു വരെ ആയിരത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം. നേരത്തെ നോട്ടിസ് നൽകിയിട്ടും പൊളിക്കാത്തവരാണ് ഇനിയുള്ളത്. സ്ക്വാഡിലെ ഉദ്യോഗസ്ഥർ ഇന്നലെ ഉടമകളെ കണ്ട് തിങ്കളിനുള്ളിൽ കെട്ടിടങ്ങൾ പൊളിക്കണമെന്നു അന്ത്യശാസനം നൽകിയിട്ടുണ്ട്. തുമ്പോളിയിൽ 2 കെട്ടിടം ഇന്നലെ പൊളിച്ചു മാറ്റി. നഷ്ടപരിഹാരം കിട്ടാനുള്ള ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കിയാൽ കെട്ടിടം പൊളിക്കുന്നതിന് സമയം അനുവദിക്കും. നിലവിൽ മരങ്ങൾ വെട്ടുന്ന ജോലി പുരോഗമിക്കുന്നു. പുറക്കാട്ട് ഇന്നുമുതൽ പൊളിച്ചുതുടങ്ങും.
കഞ്ഞിക്കുഴി, ചേർത്തല മേഖലയിൽ നഷ്ടപരിഹാരം ലഭിച്ചിട്ടും കെട്ടിടങ്ങൾ ഒഴിഞ്ഞുപോകാത്തവർക്ക് രണ്ടു ദിവസം കൂടി സമയം നീട്ടി നൽകി ഉദ്യോഗസ്ഥർ. ഭൂമി വിട്ടു നൽകിയതുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അദാലത്ത് നടക്കുന്നതിനാൽ ഇതിനു ശേഷമേ നിർബന്ധ ഒഴിപ്പിക്കലിലേക്കു കടക്കുകയുള്ളൂ. സ്ഥലം ഏറ്റെടുത്ത കഞ്ഞിക്കുഴി, ചേർത്തല മേഖലകളിലെ മരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ മുറിച്ചുതുടങ്ങി. കലവൂർ, പാതിരപ്പള്ളി മേഖലയിൽ നഷ്ടപരിഹാരം ലഭിച്ച ഭൂരിഭാഗം പേരും ഒഴിഞ്ഞു. ഇപ്പോൾ ഇവിടെ ഭൂമി നിരപ്പാക്കൽ, മരങ്ങൾ മുറിച്ചു മാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
കൊറ്റുകുളങ്ങര–കൃഷ്ണപുരം ഭാഗത്ത് ഇതുവരെ 50 ശതമാനം കെട്ടിടങ്ങളെ ഒഴിഞ്ഞിട്ടുള്ളു. ഒഴിഞ്ഞ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന നടപടി പുരോഗമിക്കുകയാണ്. ഒക്ടോബർ 30നകം എല്ലാ കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കേസുകൾ നിലനിൽക്കുന്ന 5 കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിൽ തടസ്സമുണ്ടെന്നാണു വിവരം.
തുറവൂർ മുതൽ ഒറ്റപ്പുന്നവരെയുള്ള പാതയോരത്ത് 6 കെട്ടിടങ്ങൾ മാത്രമാണ് പൊളിക്കാനുള്ളത്. ഭൂമി നിരപ്പാക്കുന്ന ജോലികൾ ഇവിടെ തുടങ്ങിയിട്ടുണ്ട്. കരുവാറ്റയിൽ ഇന്നലെ 6 കെട്ടിടങ്ങൾ പൊളിച്ചു നീക്കി. കുമാരപുരം, ചേപ്പാട് വില്ലേജുകളിൽ പൊളിക്കാനുള്ള കെട്ടിട ഉടമകൾക്ക് 30നകം പൊളിച്ചു മാറ്റണമെന്നു കാണിച്ച് നോട്ടിസ് നൽകി.