ബാറിൽ നിന്ന് പണം മോഷ്ടിച്ച മുൻ ജീവനക്കാരനും കൂട്ടാളിയും പിടിയിൽ
Mail This Article
കായംകുളം ∙ രണ്ടാംകുറ്റിയിൽ ബാർ ഹോട്ടലിൽ നിന്നും രണ്ട് ലക്ഷം രൂപ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ചെങ്ങന്നൂർ കീഴ്‌വൻമുറി ഭാഗത്ത് കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ താമസിക്കുന്ന പുലിയൂർ നോറ്റുവൻപാറ ഭാഗത്ത് കാട്ടുപാടത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുൻപ് കലായി ബാറിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഒന്നാം പ്രതി അനീഷ് ഉച്ചയ്ക്ക് ബാറിൽ നിന്നും മദ്യപിച്ച ശേഷം അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്ന് ജീവനക്കാർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ മുറിയിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു. പിന്നീട് ഈ പണവുമായി രണ്ടാം പ്രതി രതീഷിന്റെ അടുത്ത് എത്തുകയും മോഷണമുതലാണെന്ന അറിവോടെ രതീഷ് ഈ പണം വാങ്ങി ചെലവഴിക്കുകയുമായിരുന്നു.
പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന അനീഷിനെ അമിത മദ്യപാനത്തെത്തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടാം പ്രതി രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മാലപൊട്ടിക്കൽ കേസിൽ പ്രതിയാണ്.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ജി.ശ്രീകുമാർ, മുരളീധരൻനായർ, എസ് ഐ ഷാഹിന, സീനിയർ സിപിഒ. റീന, പൊലീസുകാരായ ഫിറോസ്, പ്രദീപ്, സബീഷ്, രാജേന്ദ്രൻ, സുനിൽകുമാർ, കണ്ണൻ, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.