ആശുപത്രി ആക്രമണം: സിപിഎം ഭാരവാഹികൾക്ക് എതിരായ പാർട്ടി അന്വേഷണം നിലച്ചു
Mail This Article
കായംകുളം ∙ താലൂക്ക് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഭാരവാഹികൾക്കെതിരായ സിപിഎം അന്വേഷണം നിലച്ചു. സിപിഎം ഏരിയ സെന്റർ അംഗങ്ങളായ എസ്.നസിം, ബി.അബിൻഷാ എന്നിവരെയാണ് അന്വേഷണ കമ്മിഷനായി പാർട്ടി ഏരിയ നേതൃത്വം നിയോഗിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ സാന്നിധ്യത്തിൽ ചേർന്ന ഏരിയ നേതൃയോഗമാണ് കമ്മിഷനെ നിയമിച്ചത്. ആക്രമണ കേസിൽ പ്രതികളായ സിപിഎം ടൗൺഹാൾ എ ബ്രാഞ്ച് സെക്രട്ടറി സുധീർ, ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറി അരുൺ, ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം സാജിദ്, പാർട്ടി മെംബർ മോഹനൻ എന്നിവരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സിപിഎമ്മിൽ ഒരു വിഭാഗം പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടക്കം മുതൽ സ്വീകരിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
ജില്ലാ സെക്രട്ടറി നിർദേശിച്ചിട്ടും റിപ്പോർട്ട് കൊടുക്കാൻ കാലതാമസം വരുത്തുന്നത് ഇക്കാര്യത്തിൽ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയതയും സമ്മർദവും ശക്തമാണെന്നതിന്റെ സൂചനയായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കുറ്റാരോപിതരിൽ നിന്ന് നേരിട്ട് തെളിവ് ശേഖരിക്കാൻ കഴിയാത്തതിനാലാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നതെന്നാണ് കമ്മിഷൻ അംഗങ്ങൾ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്.