പച്ചക്കറികൾക്ക് വിപണിയിൽ തീവില; നാടന് വൻ ഡിമാൻഡ്, ഹോർട്ടികോർപ്പിലും പൊള്ളുന്നു
Mail This Article
ആലപ്പുഴ∙ പച്ചക്കറികൾക്ക് വിപണിയിൽ തീപിടിച്ച വില. സാധാരണക്കാർക്ക് സഹായമാകേണ്ട ഹോർട്ടികോർപ്പിൽ വിപണിയിലേക്കാൾ വില ഈടാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചില സാധനങ്ങൾക്ക് വിപണിയിലും ഹോർട്ടികോർപ്പിലും ഒരേ വിലയാണ്. മറ്റു ചിലതിന് നേരിയ വ്യത്യാസം മാത്രവും. കറിവേപ്പിലയ്ക്ക് വിപണിയിൽ 45 രൂപ മുതലാണ് വിലയെങ്കിൽ ഹോർട്ടികോർപിൽ 70 രൂപയാണ് ഈടാക്കുന്നത്. വെള്ളരിക്ക് വിപണിയിൽ 30–40 രൂപയ്ക്കു ലഭിക്കുമ്പോൾ ഹോർട്ടികോർപ്പിൽ 50 രൂപയാണ് വില.
ഏത്തക്കായ, കപ്പ, കാബേജ്, പടവലം, ഇഞ്ചി, കോവയ്ക്ക തുടങ്ങിയവയ്ക്ക് ഹോർട്ടികോർപ്പിൽ വിപണിവിലയിലും കുറവാണ്. മല്ലിയിലയ്ക്ക് 120 രൂപയാണ് ഹോർട്ടികോർപിലും പൊതുവിപണിയിലും വില. കറിവേപ്പിലയ്ക്കും വില ഉയർന്നു തന്നെ. കാരറ്റ് വില സെഞ്ചുറിക്ക് തൊട്ടടുത്തു നിൽക്കുന്നു.പച്ചക്കറിക്ക് തോന്നുംപടി വിലയാണ് പലയിടത്തും.
പൊതുവിപണിയിൽ വില കുതിക്കുമ്പോഴും സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ല. കനത്ത മഴയെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശം ഉണ്ടായതും പച്ചക്കറി ലഭ്യത കുറഞ്ഞതുമാണ് സംസ്ഥാനത്ത് ഇപ്പോൾ വില ഉയരാൻ കാരണം. നിലവാരമില്ലാത്ത പച്ചക്കറിക്കും ഇടനിലക്കാരും കച്ചവടക്കാരും അമിത വില ഈടാക്കുന്നുവെന്നും പരാതി ഉയരുന്നുണ്ട്.
നാടന് വൻ ഡിമാൻഡ്
നാടൻ പച്ചക്കറിക്കാണ് വിപണിയിൽ വിലക്കൂടുതൽ. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിക്ക് പൊതുവെ വിലക്കുറവാണ്. അവയുടെ ലഭ്യത കുറഞ്ഞതിനെത്തുടർന്ന് വില കൂടിയെങ്കിലും ഇപ്പോഴും നാടൻ ഇനങ്ങൾക്കു തന്നെയാണ് ആവശ്യക്കാർ കൂടുതൽ. ഹോർട്ടികോർപ് നാടൻ പച്ചക്കറി വിൽക്കുന്നതിനാലാണ് പല ഇനങ്ങൾക്കും വിപണിവിലയേക്കാൾ കൂടുതലാകുന്നത്.