ADVERTISEMENT

മാവേലിക്കര∙ നഗരസഭയിലെ തൊഴിലുറപ്പു പദ്ധതി ഫയലുകൾ അപ്രത്യക്ഷമായതു ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിനു തടസ്സമാകുന്നു. ക്രമക്കേട് അന്വേഷിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനമെടുത്ത് ഉപസമിതിയെ നിശ്ചയിച്ചതിനു പിന്നാലെയാണു ഫയലുകൾ അപ്രത്യക്ഷമായത്. വിവിധ വ്യക്തികൾക്ക് തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ടു അക്കൗണ്ടിലേക്കു നൽകിയ തുകയുടെ കണക്കുകൾ ഉൾപ്പെടുന്ന ഫയലുകളാണു കാണാതായത്.

തുകയുടെ കണക്കുകൾ കണ്ടെത്തുന്നതിനായി ഉപസമിതി ബാങ്കിനു രേഖാമൂലം അപേക്ഷ നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതെത്തുടർന്നു ബാങ്ക് അധികൃതരെ നഗരസഭ ഓഫിസിലേക്കു വിളിച്ചു വരുത്തി രേഖകൾ ആവശ്യപ്പെട്ടപ്പോൾ 2 ദിവസത്തിനുള്ളിൽ നൽകാമെന്നായിരുന്നു മറുപടി. 10 ദിവസം കഴിഞ്ഞിട്ടും കണക്കുകൾ ഉപസമിതിക്കു ലഭിച്ചിട്ടില്ല. കൃത്യമായ കണക്കുകൾ ലഭിച്ചാൽ തട്ടിപ്പു നടത്തിയവർ പിടിക്കപ്പെടുമെന്നതിനാൽ ചിലർ സ്വാധീനം ചെലുത്തി അന്വേഷണം അട്ടിമറിക്കുകയാണെന്നാണ് ആരോപണം.

മൂന്നു മുന്നണികളിലെയും ചില കൗൺസിലർമാർക്കു ക്രമക്കേടിൽ പങ്കുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. തൊഴിലുറപ്പ് ഫയൽ അപ്രത്യക്ഷമായതു സംബന്ധിച്ചു നഗരസഭ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിലും അന്വേഷണം ഇഴയുകയാണ്. അതിനിടെ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ചില കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com