ADVERTISEMENT

കുട്ടനാട് ∙ താലോലിക്കാനാകുന്നതിനു മുൻപേ, ചേർത്തു പിടിക്കാനാകുന്നതിനു മുൻപേ കുഞ്ഞിനെയും ഭാര്യയെയും നഷ്ടപ്പെട്ട രാംജിത്തിന്റെ വേദനയിൽ വിതുമ്പുകയായിരുന്നു കൈനകരി ഗ്രാമം. കൊഞ്ചലുകൾക്കു പകരം നിറഞ്ഞതെല്ലാം കണ്ണീരും വേദനയും. കായിത്തറ വീട്ടിൽ ഒരുക്കിയ ചിതയിൽ അമ്മയ്ക്കും മകൾക്കുമൊപ്പം കത്തിയമർന്നത് വീടിന്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു.

‘കൈനകരിയിൽ നിന്ന് ചെക്കപ്പിനെല്ലാം വരുന്നുണ്ടായിരുന്നു. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഭക്ഷണം നന്നായി കഴിക്കാൻ മാത്രമാണു നിർദേശിച്ചിരുന്നത്. ചൊവ്വ രാവിലെ വേദന കുറഞ്ഞ സമയത്ത് വെള്ളം കുടിക്കാൻ അപർണ ലേബർ റൂമിൽ നിന്നു പുറത്തു വന്നിരുന്നു. അവസാനമായി കണ്ടത് അപ്പോഴാണ്’, വാക്കുകൾ മുഴുവിക്കാനാവാതെ രാംജിത്ത് വിതുമ്പി.

‘സീനിയർ ഡോക്ടർ കൂടെയില്ലായിരുന്നു. അവരുടെ വീട്ടിലെ ക്ലിനിക്കിലാണ് പരിശോധനയ്ക്കെല്ലാം നിർദേശിച്ചിരുന്നത്. സർക്കാർ സർവീസിലുള്ള ഡോക്ടർമാർ അതു ചെയ്യാൻ പാടില്ലാത്തതാണ്. പണത്തിനു വേണ്ടിയായിരിക്കും. ചെയ്തോട്ടെ. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനെ കൊല്ലേണ്ട കാര്യമുണ്ടായിരുന്നോ’– ബന്ധു വിനോദ് ചോദിച്ചു. ‘ബഹളം വച്ചതുകൊണ്ടാണ് അപർണയ്ക്ക് സീരിയസാണെന്ന് ഡോക്ടർ പറഞ്ഞത്. ഇല്ലെങ്കിൽ അതും അറിയില്ലായിരുന്നു. കേസുമായി തന്നെ മുന്നോട്ടു പോകും. ഇനി ഒരാൾക്കും ഈ ഗതി വരരുത്’, വിനോദ് പറഞ്ഞു.

2021 ഏപ്രിൽ 25നായിരുന്നു കൈനകരി പഞ്ചായത്ത് 2ാം വാർഡിൽ രാംജിത്‌ഭവനിൽ രാംജിത്തിന്റെയും കായിത്തറ വീട്ടിൽ അജിമോന്റെയും സുനിമോളുടെയും മകളായ അപർണയുടെയും വിവാഹം. ‍ജലഗതാഗത വകുപ്പിൽ താൽക്കാലിക ജീവനക്കാരനാണ് രാംജിത്ത്. അപർണ ബിരുദ വിദ്യാർഥിയാണ്. നവംബർ രണ്ടിനായിരുന്നു അപർണയുടെ ഇരുപത്തിരണ്ടാം പിറന്നാൾ.

കുഞ്ഞ് ഗർഭാശയത്തിൽവച്ചുതന്നെ മരണപ്പെട്ടു?

കുഞ്ഞ് ഗർഭാശയത്തിൽ വച്ചുതന്നെ മരണപ്പെട്ടിരിക്കാമെന്നാണു സൂചന. അമ്മയ്ക്കു ശ്വാസം ലഭിക്കാതിരുന്ന നിമിഷദൈർഘ്യത്തിനുള്ളിൽ കുഞ്ഞിനും ശ്വാസം ലഭിച്ചില്ലെന്നും മരണപ്പെട്ടിരിക്കാമെന്നും അനൗദ്യോഗിക വിവരമുണ്ട്. നിലവിൽ, ആശുപത്രി അധികൃതർ ഇത് അംഗീകരിച്ചിട്ടില്ല. കു‍ഞ്ഞിനെ പുറത്തെടുക്കുമ്പോൾ ഹൃദയമിടിപ്പ് ഉണ്ടായിരുന്നുവെന്നാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

ശനിയാഴ്ചയാണ് അപർണയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ലേബർ റൂമിലേക്കു മാറ്റി. പിറ്റേന്ന് വേദന വന്ന് സുഖപ്രസവത്തിനു ശ്രമിച്ചെങ്കിലും പൊക്കിൾക്കൊടി കുഞ്ഞിനോടൊപ്പം പുറത്തേക്കു വന്നതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

മെഡിക്കൽ കോളജിലേക്ക് യുഡിഎഫ് മാർച്ച്

alappuzha-medical-college-death-protest
പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടയുന്നു. ചിത്രം: മനോരമ

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രിയിലേക്ക് യുഡിഎഫ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് ഉന്തിലും തള്ളിലും കലാശിച്ചു. ആശുപത്രി കവാടത്തിൽ നിന്ന് തുടങ്ങിയ മാർച്ച് കാരുണ്യ ഫാർമസിക്ക് സമീപത്താണ് പൊലീസ് തടഞ്ഞത്. 

കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹമീദ് അധ്യക്ഷനായി. ആർ.സനൽകുമാർ, എസ്.സുബാഹു, പി.സാബു, യു.എം.കബീർ, എൻ.ഷിനോയ്, ബഷീർ തട്ടാപറമ്പിൽ, സഫീർ പീടിയേക്കൽ, നൗഷാദ് സുൽത്താന, ലത്തീഫ്, അൽത്താഫ് സുബൈർ, ഇക്ക്ബാൽ താജ്, സവാദ്, നവാസ്, സമീർ കറുകത്തറ, ഷിതാ ഗോപിനാഥ്, എം.വി.രഘു, മൈക്കിൾ പി.ജോൺ, ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ് എന്നിവർ  പ്രസംഗിച്ചു.

എഐവൈഎഫ് മാർച്ച് നടത്തി

അമ്പലപ്പുഴ ∙ ചികിത്സ പിഴവ് ആരോപിച്ച് എഐവൈഎഫ് പ്രവർത്തകരും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ദേശീയ കൗൺസിൽ അംഗം എ.ശോഭ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്യാം അധ്യക്ഷനായി. ആശാ സുനീഷ്, ഷെമീറ ഹാരീസ്, സുബീഷ്, അനസ്, ഷമീർ, ട്രില്ലി, വിനീത്, സുൽഫി, ബിബിത്ത്, രാജേഷ് എന്നിവർ പ്രസംഗിച്ചു.

ആശുപത്രി അധികൃതരുടെ പിഴവ്  കൊടിക്കുന്നിൽ സുരേഷ് (എംപി)

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം പൂർണമായും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ്. രോഗികളുടെ കാര്യത്തിൽ അലംഭാവം കാട്ടുന്ന ആശുപത്രി അധികാരികൾക്ക് നേരെ അതിശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയാറാകണം. അമ്മയും കുഞ്ഞും നഷ്ടപ്പെട്ട കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം

കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം  ബി.ബാബുപ്രസാദ്,(ഡിസിസി പ്രസിഡന്റ്)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാ പിഴവിന്റെ നേർസാക്ഷ്യമാണ്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം. എന്താണ് സംഭവിച്ചത് എന്ന് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണം. ഒട്ടേറെ രോഗികളുടെ ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിലെ ഗുരുതര പാളിച്ചകൾ പലതവണ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ, സർക്കാരും, വകുപ്പു മന്ത്രിയും അത് നിസ്സാരവൽക്കരിച്ചു.

അനാസ്ഥകൾക്കു നേരെ സർക്കാർ കണ്ണടച്ചു ,എം.വി.ഗോപകുമാർ,(ബിജെപി ജില്ലാ പ്രസിഡന്റ്)

ആലപ്പുഴ മെഡിക്കൽ കോളജിലെ തുടർച്ചയായ അനാസ്ഥകൾക്കു നേരെ സർക്കാർ കണ്ണടച്ചതാണു നവജാത ശിശുവിന്റെയും അമ്മയുടെയും മരണത്തിനിടയാക്കിയത്. ഇവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം. മരണത്തിന് കാരണക്കാരായവരെ ഉടൻ സർവീസിൽ നിന്ന് പുറത്താക്കണം. ആശുപത്രിയിലെ കെടുകാര്യസ്ഥതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കും.

കർശന നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ 

ആലപ്പുഴ ∙ നവജാത ശിശുവും അമ്മയും പ്രസവത്തെ തുടർന്ന് മരിക്കാനിടയായത് അത്യന്തം ദൗർഭാഗ്യകരമാണ് ഡിവൈഎഫ്ഐ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഉണ്ടായ അനാസ്ഥ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി ചികിത്സ പിഴവ് വന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേലും ജില്ലാ സെക്രട്ടറി ആർ. രാഹുലും അറിയിച്ചു. 

സർക്കാർ പരിഹാരം കാണണം: എഐവൈഎഫ് 

ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. രണ്ടു മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തിന് കാരണമായത് ചികിത്സാ പിഴവാണെന്ന ആരോപണം ഗൗരവതരമാണ്. 

അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആശുപത്രിയിലെ പോരായ്മകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾക്ക് സർക്കാർ അടിയന്തിര പരിഹാരം കാണണമെന്നും ജില്ല പ്രസിഡന്റ് ബൈ രഞ്ജിത്തും സെക്രട്ടറി സനൂപ് കുഞ്ഞുമോനും ആവശ്യപ്പെട്ടു. 

കൊലപാതക കുറ്റത്തിന് കേസെടുക്കണം: യുവമോർച്ച 

ആലപ്പുഴ∙ മെഡിക്കൽ കോളജ് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് അഖിൽ ഹരിപ്പാട്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണം. മരണത്തിന് കാരണക്കാരായവരെ ഉടൻ സർവീസിൽ നിന്ന് പുറത്താക്കണം. 

വണ്ടാനം മെഡിക്കൽ കോളജിന്റെ അനാസ്ഥയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആരംഭിക്കണം. ശക്തമായ സമരപരിപാടികളുമായി യുവമോർച്ച മുന്നോട്ട് പോകുമെന്നു അദ്ദേഹം പറഞ്ഞു. 

‌മുഖം നോക്കാതെ നടപടി സ്വീകരിക്കണം

ആലപ്പുഴ∙  അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com