ADVERTISEMENT

ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഇരുവരുടെയും ആരോഗ്യ വിവരങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ ജീവനക്കാർക്കു വീഴ്ചയുണ്ടായെന്ന് ആഭ്യന്തര  അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൽ സലാമിന് കൈമാറും. 

ഫൊറൻസിക് വിഭാഗം മേധാവി ഡോ.ഷാരിഗ, ഡോ.ജയറാം ശങ്കർ, ഡോ.വിനയകുമാർ, ഡോ.എൻ.ആർ.സജികുമാർ‍, സീനിയർ നഴ്സിങ് ഓഫിസർ അംബിക എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ‍റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ നേരിട്ട് അന്വേഷിക്കുമെന്നും കമ്മിഷൻ അംഗം ജലജചന്ദ്രൻ അറിയിച്ചു. ആരോഗ്യ മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ടിനായി വിവര ശേഖരണം നടക്കുകയാണെന്നും ചികിത്സപ്പിഴവുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.എം.എച്ച്.അബ്ദുൽ റഷീദ് പറഞ്ഞു. 

പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്​ഭവനിൽ രാംജിത്തിന്റെ ഭാര്യ അപർണയും (22) പെൺകുഞ്ഞുമാണ് ആശുപത്രിയിൽ മരിച്ചത്. കുഞ്ഞ് ചൊവ്വാഴ്ച വൈകിട്ടും അപർണ ബുധനാഴ്ച പുലർച്ചെയുമാണ്  മരിച്ചത്. ചികിത്സപ്പിഴവു മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ‌

മൃതദേഹങ്ങൾ ഏറ്റെടുക്കാതെ ബുധനാഴ്ച വൈകിട്ടും ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.തങ്കു തോമസ് കോശിയെ നിർബന്ധിത അവധിയിൽ പോകാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ  അമ്പലപ്പുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com