മെഡി. കോളജിൽ നവജാതശിശുവും അമ്മയും മരിച്ച സംഭവം; വിവരങ്ങൾ അറിയിച്ചതിൽ വീഴ്ചയെന്ന് നിഗമനം
Mail This Article
ആലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഇരുവരുടെയും ആരോഗ്യ വിവരങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ ജീവനക്കാർക്കു വീഴ്ചയുണ്ടായെന്ന് ആഭ്യന്തര അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൽ സലാമിന് കൈമാറും.
ഫൊറൻസിക് വിഭാഗം മേധാവി ഡോ.ഷാരിഗ, ഡോ.ജയറാം ശങ്കർ, ഡോ.വിനയകുമാർ, ഡോ.എൻ.ആർ.സജികുമാർ, സീനിയർ നഴ്സിങ് ഓഫിസർ അംബിക എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ നേരിട്ട് അന്വേഷിക്കുമെന്നും കമ്മിഷൻ അംഗം ജലജചന്ദ്രൻ അറിയിച്ചു. ആരോഗ്യ മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ടിനായി വിവര ശേഖരണം നടക്കുകയാണെന്നും ചികിത്സപ്പിഴവുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.എം.എച്ച്.അബ്ദുൽ റഷീദ് പറഞ്ഞു.
പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്ഭവനിൽ രാംജിത്തിന്റെ ഭാര്യ അപർണയും (22) പെൺകുഞ്ഞുമാണ് ആശുപത്രിയിൽ മരിച്ചത്. കുഞ്ഞ് ചൊവ്വാഴ്ച വൈകിട്ടും അപർണ ബുധനാഴ്ച പുലർച്ചെയുമാണ് മരിച്ചത്. ചികിത്സപ്പിഴവു മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.
മൃതദേഹങ്ങൾ ഏറ്റെടുക്കാതെ ബുധനാഴ്ച വൈകിട്ടും ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.തങ്കു തോമസ് കോശിയെ നിർബന്ധിത അവധിയിൽ പോകാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.