തുമ്പോളി പള്ളി പെരുന്നാൾ; പ്രദക്ഷിണത്തിന് ജനസാഗരം

Mail This Article
ആലപ്പുഴ ∙ വിശ്വാസീസാഗരം പ്രാർഥനാപൂർവം സമർപ്പിച്ച ഹൃദയപുഷ്പങ്ങൾ ഏറ്റുവാങ്ങിയ തുമ്പോളി പള്ളിയിലെ അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം നാടിന്റെ ഉത്സവമായി.സെന്റ് തോമസിന്റെ നാമത്തിലുള്ള പള്ളിയിൽ അമലോദ്ഭവ മാതാവിന്റെ പ്രധാന തിരുനാളിനോട് അനുബന്ധിച്ചായിരുന്നു പള്ളി മുതൽ ബീച്ച് വരെ പ്രദക്ഷിണം നടന്നത്. തളിർവെറ്റിലകളും പൂക്കളും വാരി വിതറി വിശ്വാസികൾ അമലോദ്ഭവ മാതാവിന്റെ അദ്ഭുത സ്വരൂപത്തെ വരവേറ്റു.
മുത്തുക്കുടകളും വർണക്കൊടികളും ചെണ്ടമേളവും ബാൻഡ് സെറ്റും ആകർഷകമാക്കിയ പ്രദക്ഷിണത്തിൽ ദർശന സമൂഹത്തിനു പിന്നിലായി തിരുസ്വരൂപങ്ങൾ അണിനിരത്തി. ബീച്ച് വരെ എത്തിയ പ്രദക്ഷിണം പള്ളിയങ്കണത്തിൽ തിരിച്ചെത്താൻ 2 മണിക്കൂറോളം വേണ്ടി വന്നു.ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ആത്മീയ ചൈതന്യം ഉൾക്കൊള്ളുന്ന കുടുംബങ്ങളാണ് സമൂഹത്തിൽ നൻമയുടെ ദീപങ്ങളായി മാറുന്നതെന്ന് ബിഷപ് പറഞ്ഞു.
വിശ്വാസത്തിലധിഷ്ഠിതമായ കുടുംബങ്ങളുടെ ഭദ്രതയ്ക്ക് സ്നേഹം പങ്കിടുന്നതിനൊപ്പം ലഹരി വിമുക്ത ജീവിതവും പ്രധാനമാണ്. ചടങ്ങിൽ ഫാ. മാത്യു നെറോണയ്ക്ക് ഫ്രാൻസിസ് മാർപാപ്പ അനുവദിച്ച മോൺസിഞ്ഞോർ പദവിയുടെ പ്രഖ്യാപനം ബിഷപ് നിർവഹിച്ചു. രൂപത വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ പങ്കെടുത്തു.
ഫാ. ജോണി കളത്തിൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം വഹിച്ചു. വികാരി ഫാ.സിജു പി.ജോബ്, സഹവികാരി ഫാ. ജാക്സൺ ജെയിംസ് തുടങ്ങിയവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. തിരുനാൾ 15ന് സമാപിക്കും.
ഇന്ന് മാതൃദിനം
രാവിലെ 6.30നും 11നും വൈകിട്ട് 6നും ദിവ്യബലി. ഫാ. ജോഷി തോമസ് തളിയശേരി, ഫാ. തോമസ് ചുള്ളിക്കൽ എന്നിവർ കാർമികത്വം വഹിക്കും.