കഞ്ചാവുകേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി; 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം
Mail This Article
മാവേലിക്കര ∙ കഞ്ചാവുകേസിൽ യുവതിയുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ്. 2020 ഡിസംബർ 28നു തഴക്കരയിൽ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടിൽനിന്നു 30 കിലോ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനൽ ജില്ലാ ജഡ്ജി വി.ജി.ശ്രീദേവി റദ്ദാക്കിയത്. നിമ്മി 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും ഉത്തരവിട്ടു.
കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനു വള്ളികുന്നത്തെ വാടകവീട്ടിൽനിന്നു നിമ്മിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തഴക്കര കേസിലെ ജാമ്യവ്യവസ്ഥകൾ നിമ്മി ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സിഐ സി.ശ്രീജിത് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
തഴക്കരയിൽനിന്നു കഞ്ചാവു കണ്ടെടുത്ത കേസിലെ മുഖ്യപ്രതി ഗുണ്ടാനേതാവ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ (42) ഒളിവിൽ പോയിരുന്നു. നിമ്മിയുടെ ചികിത്സയ്ക്കായി 2021 സെപ്റ്റംബർ 13നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണു ലിജു ഉമ്മൻ പിന്നീട് അറസ്റ്റിലായത്.
ലിജു ഉമ്മന്റെ സഹോദരൻ ജൂലി വി.തോമസിനൊപ്പം വള്ളികുന്നത്തു താമസിക്കവേയാണു നിമ്മി 110 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിലായത്.പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർമാരായ ജെ.സന്തോഷ് കുമാർ, ഇ.നാസറുദ്ദീൻ എന്നിവർ ഹാജരായി. ലിജു ഉമ്മനും ജൂലിയും ഇപ്പോഴും ജയിലിലാണ്.