ആലപ്പുഴ∙ സർക്കാർ ആശുപത്രികളിൽ ടൈഫോയ്ഡ് വാക്സീൻ ലഭ്യമല്ലാതെ വന്നതോടെ വാക്സീൻ വാങ്ങുന്നതുൾപ്പെടെ ഒരു ഹെൽത്ത് കാർഡിനായി കടയുടമ ചെലവാക്കേണ്ടിവരുന്നത് 3,400 രൂപ. ഹെൽത്ത് കാർഡ് മാനദണ്ഡങ്ങളിലുൾപ്പെടുന്ന ടൈഫോയ്ഡ് വാക്സീൻ നിലവിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല.
സംസ്ഥാനത്തു മുഴുവൻ ഇതു തന്നെയാണു സ്ഥിതി. അടുത്ത ദിവസങ്ങളിൽ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വാക്സീൻ എത്തുമെന്നാണു പറയുന്നതെങ്കിലും കൃത്യമായ ഒരു ദിവസം പറയാൻ അധികൃതർക്കു സാധിക്കുന്നില്ല. മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് പലരും വാക്സീൻ വാങ്ങുന്നത്. ഡോക്ടറുടെ ഫീസ് വേറെ. കഴിഞ്ഞ ദിവസം വാക്സീനു വേണ്ടി ഒരു ഉടമ ചെലവാക്കിയത് 2000 രൂപയാണ്. ഇതിനു പുറമേ മറ്റു ലാബ് പരിശോധന കൂടി വേണം.
Also read: പിണങ്ങിപ്പോയ അമ്മയോട് ഫോണിൽ സംസാരിച്ചു; പിഞ്ചുകുഞ്ഞുങ്ങൾക്ക് പിതാവിന്റെ ക്രൂരമർദനം
പലേടത്തും 1200 രൂപ വരെ ഈടാക്കുന്നുണ്ട്. 600 രൂപ ചെലവാക്കേണ്ടയിടത്താണിത്. ഇതിനു പുറമേ ഡോക്ടർക്കും ഫീസ് നൽകേണ്ടി വരുന്നതായി വ്യാപാരികൾ പറയുന്നു. ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കുള്ള ഹെൽത്ത് കാർഡ് ഈ മാസം ഒന്നു മുതൽ നിർബന്ധമാക്കണമെന്നായിരുന്നു തീരുമാനം. വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് കാർഡ് എടുക്കുന്നതിനുള്ള സമയം ഈ മാസം പകുതി വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ശരാശരി 10 പേർ;ചെലവ് 34,000 രൂപ
ജില്ലയിൽ 2,205 ലൈസൻസുള്ള സ്ഥാപനങ്ങളുണ്ടെന്നാണു കണക്ക്. റജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ 26,713 ആണ്. ഏകദേശം 50,000 തൊഴിലാളികൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ഒരു കടയിൽ ശരാശരി 10 പേർ. ഇവർക്കായി ഒരു കടയുടമ ചെലവാക്കേണ്ടി വരുന്നത് 34,000 രൂപ. ആറു മാസം കൂടുമ്പോൾ ഹെൽത്ത് കാർഡ് പുതുക്കുകയും വേണം.
പരിശോധനകൾ ഇവയെല്ലാം
പകർച്ചവ്യാധികൾ ഇല്ലെന്നുറപ്പാക്കാനുള്ള പരിശോധനകളാണു പ്രധാനമായും നടത്തേണ്ടത്. ത്വക്ക് രോഗങ്ങളില്ലെന്നും ഉറപ്പു വരുത്തണം. ഇതിനു പുറമേയാണ് നേത്രപരിശോധന. രക്തം, മലം, മൂത്രം എന്നിവയും പരിശോധിക്കണം. ടൈഫോയ്ഡ് വാക്സീനാണ് നിലവിൽ നിർബന്ധം. ഹെൽത്ത് കാർഡ് സാക്ഷ്യപ്പെടുത്തുന്ന ഡോക്ടർക്കു വേണമെങ്കിൽ മറ്റു പരിശോധനകളോ വാക്സീനോ എടുക്കാൻ ആവശ്യപ്പെടാം.