മാവേലിക്കര ∙ കൊട്ടിക്കയറിയ മേളപ്പെരുക്കത്തിന്റെ താളങ്ങൾക്കൊപ്പം നെറ്റിപ്പട്ടം ചാർത്തി തിടമ്പേറ്റി 10 ഗജവീരന്മാർ അണിനിരന്നപ്പോൾ കാട്ടുവള്ളിൽ പകൽപൂരം സമ്മാനിച്ചതു കാഴ്ചയുടെ വർണവിസ്മയം. കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിലെ ഒൻപതാം ഉത്സവത്തിന്റെ ഭാഗമായി കാട്ടുവള്ളിൽ യുവജനവേദി ഒരുക്കിയ പകൽപൂരം നാടിന്റെ ഉത്സവമായി മാറി.
ഗുരുവായൂർ ഇന്ദ്രസെൻ കാട്ടുവള്ളി ശാസ്താവിന്റെ തിടമ്പേറ്റി. ശരൺ അയ്യപ്പൻ, തടത്താവിള രാജശേഖരൻ, പുത്തൻകുളം അനന്തപത്മനാഭൻ, ആനയടി അപ്പു, വഴുവാടി ശ്രീകണ്ഠൻ, ഗുരുവായൂർ ശ്രീധരൻ, ഏവൂർ കണ്ണൻ, വേമ്പനാട് അർജുനൻ, കൊച്ചുഗുരുവായൂർ ഗോവിന്ദൻ എന്നീ ഗജവീരന്മാരും പൂരത്തിനു അണിനിരന്നു. കല്ലൂർ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണു മേളമൊരുക്കിയത്. പകൽപ്പൂരത്തിനു മുന്നോടിയായി ആനച്ചമയ പ്രദർശനവും നടന്നു.