തുറവൂർ ∙ ചെല്ലാനം ഹാർബറിൽ മത്സ്യം എടുക്കാനെത്തുന്ന വാഹനത്തിനും ഐസിനും ടോൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ നിന്നു മത്സ്യം എടുക്കാൻ പോയ വാഹനങ്ങൾ ഹാർബറിൽ കയറാതെ മടങ്ങി. ഇതോടെ ഇന്നലെ ചെല്ലാനം മിനി ഫിഷിങ് ഹാർബറിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു. കഴിഞ്ഞ രാത്രിയിൽ മത്സ്യം എടുത്ത വാഹനങ്ങളിൽ നിന്ന് ഐസിനു ടോൾ പിരിവ് വാങ്ങിയതോടെ ഇന്നലെ രാവിലെ മുതൽ വലിയ വാഹനങ്ങളൊന്നും ഹാർബറിൽ എത്തിയില്ല.
ആലപ്പുഴ, അർത്തുങ്കൽ, പള്ളിത്തോട് എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ വാഹനങ്ങളാണ് ഹാർബറിൽ എത്തുന്നത്. നിലവിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കു വരെ ടോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേയാണ് കഴിഞ്ഞ ദിവസം ഐസിന് കൂടി ടോൾ പിരിവ് ഏർപ്പെടുത്തിയത്.
ഇതു വാഹന ഉടമകളിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അൻപതിലധികം വലിയ വാഹനങ്ങളാണ് ഹാർബറിൽ മത്സ്യം എടുക്കാൻ ദിവസവും വരുന്നത്. രാത്രിയും പകലുമായി വള്ളക്കാർക്ക് അയലയും ചാളയും വൻ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ വരാതായതോടെ മത്സ്യം വാങ്ങാൻ ഏജന്റുമാർ ഇല്ലാതായി.
കൊച്ചി, മുനമ്പം, തോട്ടപ്പള്ളി, അർത്തുങ്കൽ തീരങ്ങളിലാണ് മത്സ്യവള്ളങ്ങൾ അടുപ്പിച്ചത്. ഹാർബറിലെത്തിയ വള്ളങ്ങളിലെ മത്സ്യത്തിന് വില ഇടിഞ്ഞതിനാൽ കുറഞ്ഞ വിലയ്ക്ക് മത്സ്യം വിൽക്കേണ്ടി വന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.