അമ്പലപ്പുഴ ∙ പുന്നപ്ര തെക്ക് വെട്ടിക്കരി പാടശേഖരത്തിന്റെ പടിഞ്ഞാറെ പുറംബണ്ടിൽ താമസിക്കുന്ന 40ലധികം കുടുംബങ്ങൾക്കു ശുദ്ധജലം കിട്ടാതായിട്ട് 4 മാസം കഴിഞ്ഞു. മുൻപു രാത്രി സമയത്ത് പൈപ്പുകളിൽ വെള്ളം എത്തിയിരുന്നു. മുൻകാലങ്ങളിൽ ഉറക്കമുപേക്ഷിച്ച് കാത്തിരുന്നാൽ വെള്ളം കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു, ഇപ്പോൾ വെറുതേ ഉറക്കം കളയാമെന്നു മാത്രം– വെട്ടിക്കരി പുത്തൻപറമ്പിൽ വിജയമ്മ (70) പറയുന്നു.
പ്രദേശത്ത് ഗതാഗത സൗകര്യമില്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നു വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ പോലും കഴിയില്ല. പുറംബണ്ടിൽ നിന്ന് 600 മീറ്റർ അകലെ പത്തിൽ ജംക്‌ഷനിൽ എത്തിയാണു വെള്ളം ശേഖരിക്കുന്നത്. സുരക്ഷിതമല്ലാത്ത തടിപ്പാലം കയറി വേണം വെള്ളവുമായി വീട്ടിലെത്താൻ. ജലഅതോറിറ്റി പൈപ്പ് കണക്‌ഷന്റെ പേരിൽ ഇനി ബിൽ എത്ര വരുമെന്നും നിശ്ചയമില്ല. കുഴൽക്കിണർ ഉണ്ടെങ്കിലും വെള്ളം ഉപയോഗിക്കാനാകില്ല. പുന്നപ്ര തെക്ക് പഞ്ചായത്ത് 3, 4, 5, 6, 7, 8 വാർഡുകളിലും ശുദ്ധജല ക്ഷാമമുണ്ട്.

വെള്ളം തേടി കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്
മാരാരിക്കുളം ∙ ആര്യാട് പഞ്ചായത്ത് ഏഴാം വാർഡുകാർ ശുദ്ധജലം ശേഖരിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ചാരംപറമ്പ് പള്ളിക്കു സമീപം സ്ഥാപിച്ച ആർഒ പ്ലാന്റ് 2 മാസം മുൻപ് പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് പ്രദേശവാസികൾ കിലോമീറ്ററുകൾക്കപ്പുറമുള്ള സ്വകാര്യ ആർഒ പ്ലാന്റുകളെ ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പള്ളിക്കു സമീപം ആർഒ പ്ലാന്റ് സ്ഥാപിച്ചത്. ശുദ്ധജലക്ഷാമം രൂക്ഷമായ വേനൽക്കാലത്ത് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതു ബുദ്ധിമുട്ടിലാക്കിയതായി നാട്ടുകാർ പറയുന്നു.