കുട്ടനാട് ∙ ജില്ലയിൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പും സംഭരണവും മേയ് പകുതിയോടെ പൂർത്തിയാകും. നിലവിൽ വിളവെടുപ്പ് 60 ശതമാനവും സംഭരണം 55 ശതമാനവും പൂർത്തിയായി. ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2567 ടൺ നെല്ലാണു സിവിൽ സപ്ലൈസ് വകുപ്പ് സംഭരിച്ചത്. 63474 ടൺ നെല്ലാണു പുഞ്ചക്കൃഷിയിൽ നിന്നു സിവിൽ സപ്ലൈസ് വകുപ്പ് ഇതുവരെ സംഭരിച്ചത്. കായൽ മേഖലയിൽ ഉൾപ്പെടെ ഒരേ സമയം വിളവെടുപ്പ് നടക്കുന്നതുമൂലം വള്ളങ്ങളുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ചില മില്ലുടമകൾ ജങ്കാറുകൾ വരെ സജ്ജീകരിച്ച് നെല്ല് സംഭരിച്ചിരുന്നു.
ഇതുമൂലം ഇരുപത്തിനാലായിരം കായൽ പാടശേഖരം ഉൾപ്പെടെയുള്ള പ്രധാന കായൽ നിലങ്ങളിലെ നെല്ല് സംഭരണം അവസാനഘട്ടത്തിലെത്തിലാണ്.പിആർഎസ് വായ്പ നിർത്തലാക്കിയെങ്കിലും നെല്ലിന്റെ വില നൽകിത്തുടങ്ങിയതു കർഷകർക്ക് ആശ്വാസം പകരുന്നു. ഈ മാസം 10 വരെയുള്ള പിആർഎസിന്റെ തുക വിതരണം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം 10–ാം തീയതി വരെയുള്ള പിആർഎസിന്റെ പേ ഓഡർ പൂർത്തിയാക്കിയിരുന്നു. 10–ാം തീയതി വരെ നൽകിയ പിആർഎസിന്റെ തുക ഇന്നലെ കർഷകരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങി. തലവടി, കാവാലം, തകഴി, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നു ശേഖരിച്ച നെല്ലിന്റെ വിലയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 10–ാം തീയതി വരെ പിആർഎസ് നൽകിയ 511 കർഷകരുടെ തുകയാണ് ഇപ്പോൾ വിതരണം ചെയ്തത്.