ബണ്ട് റോഡ് നവീകരണം: 25 ലക്ഷം രൂപ അനുവദിച്ചു
Mail This Article
ചാരുംമൂട്∙ ചുനക്കര, നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുനക്കര കിഴക്ക് തുണ്ടത്തിൽ കടവ്–പുലിമേൽ പുല്ലേലിൽ കടവ് ബണ്ട് റോഡ് ടാർ ചെയ്ത് നവീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിൽ നിന്നും 25 ലക്ഷം രൂപ മന്ത്രി സജി ചെറിയാൻ അനുവദിച്ചതായി എം.എസ്.അരുൺകുമാർ എംഎൽഎ അറിയിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് നാല് വർഷം മുൻപ് 1.4 കോടി രൂപ മുടക്കി നിർമിച്ച ബണ്ട് റോഡിൽ കൂടിയുള്ള യാത്ര ദുരിതപൂർണമാണ്. ചുനക്കര, പടനിലം ഹൈസ്കൂൾ–ഹയർസെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. പുലിമേൽ നിവാസികൾക്ക് മാവേലിക്കരയ്ക്കും ചുനക്കരയ്ക്കും എത്തുന്നതിനുള്ള എളുപ്പവഴികൂടിയാണ് ഇത്.
പെരുവേലിൽചാൽ പുഞ്ചയ്ക്ക് കുറുകെ 650 മീറ്റർ നീളത്തിലാണ് ബണ്ട് പണിതിട്ടുള്ളത്. 2500 ഏക്കർ വിസ്തൃതിയുള്ള പുഞ്ചയിലെ കാർഷിക വികസനം കൂടി ലക്ഷ്യമിട്ടാണ് ബണ്ട് റോഡ് നിർമിച്ചത്. വീതി കുറവായിരുന്ന ബണ്ട് റോഡിന്റെ ഇരുവശവും കരിങ്കല്ലുകൊണ്ട് സംരക്ഷണ ഭിത്തികെട്ടിയാണ് പണിതത്. 2019ൽ പണി തീർത്ത് മാസങ്ങൾക്കുള്ളിലുണ്ടായ കനത്ത മഴയിൽ ബണ്ടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണിരുന്നു. എന്നാൽ പിന്നീട് കരാറുകാരൻ ഇത് പുനർനിർമിച്ചിരുന്നു. പുഞ്ചയിൽ വെള്ളം പൊങ്ങുമ്പോൾ ബണ്ടിന്റെ ഇരുവശവും ഓളമടിച്ച് ബലക്ഷയം സംഭവിക്കാറുണ്ട്. ടാർ ചെയ്യുന്നതോടെ ഇതുവഴിയുള്ള ദുരിതയാത്രയ്ക്ക് പരിഹാരം കാണാൻ കഴിയും.