തുമ്പോളിയിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
Mail This Article
ആലപ്പുഴ∙ തുമ്പോളിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായത് മണിക്കൂറുകൾ. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് തുമ്പോളി കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിന് എതിർവശത്ത് പൈപ്പ് പൊട്ടിയത്. ഉടൻ തന്നെ പ്രദേശവാസികൾ ജല അതോറിറ്റി ഓഫിസിൽ വിവരമറിയിച്ചെങ്കിലും രണ്ടു മണിക്കൂറോളം വെള്ളം പാഴായി.രാത്രി ഏഴോടെ വെള്ളം പമ്പ് ചെയ്യുന്നതിന്റെ ശക്തി കുറഞ്ഞു.രണ്ടുമണിക്കൂർ കൊണ്ട് പ്രദേശം വെള്ളക്കെട്ടായി മാറി.
കുഴിയായതിനാൽ മാത്രമാണ് ദേശീയപാതയിലേക്ക് വെള്ളം കയറാതിരുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടൽ പതിവായിരിക്കുകയാണെന്നു നാട്ടുകാർ പരാതി പറയുന്നു.സമീപ പ്രദേശമായ പൂങ്കാവിലും സമാന രീതിയിൽ പൈപ്പ് പൊട്ടി മണിക്കൂറുകളോളം വെള്ളം പാഴായിരുന്നു. കൊമ്മാടി ബൈപാസിലെ സിഗ്നൽ ജംക്‌ഷനിൽ ആഴ്ചകളായി ശുദ്ധജലം പാഴാകുകയാണ്. ബൈപാസ് സിഗ്നൽ ജംക്‌ഷന്റെ മധ്യഭാഗത്തുള്ള പൈപ്പാണ് പൊട്ടിയിരിക്കുന്നത്. രാവിലെ പമ്പിങ് ആരംഭിക്കുമ്പോൾ മുതൽ ഇതുവഴി ശുദ്ധജലം പാഴാകുകയാണ്. ദേശീയ പാതയിൽ പൂങ്കാവ് ജംക്‌ഷനു തെക്ക്, പൂന്തോപ്പ് പള്ളിക്ക് പടിഞ്ഞാറുള്ള ബണ്ടിൽ, തുമ്പോളി എസ്എൻ ഗുരുമന്ദിരത്തിനു മുന്നിലെ റോഡ്, പ്രോവിഡൻസ് ആശുപത്രിക്ക് മുൻ ഭാഗം എന്നിവിടങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്.