എഐ ക്യാമറ: റോഡിൽ പിഴച്ചാൽ ഇന്നുമുതൽ പിഴ
Mail This Article
ആലപ്പുഴ ∙ ജില്ലയിലെ 41 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ വഴി കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഇന്നുമുതൽ പിഴ ഈടാക്കിത്തുടങ്ങും. ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പുലർച്ചെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ജില്ലാതലത്തിൽ അമ്പലപ്പുഴയിൽ എൻഫോഴ്സ്മെന്റ് ഓഫിസിൽ കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. ഇതിനായി 6 ജീവനക്കാരെയാണു സജ്ജമാക്കിയിട്ടുള്ളത്.
ഇന്നു മുതൽ നിയമലംഘനം നടത്തുന്നവർക്കു നോട്ടിസ് അയയ്ക്കും. ക്യാമറകളുടെയും പിഴ ഈടാക്കലിന്റെയും മേൽനോട്ടച്ചുമതല മോട്ടർ വാഹന വകുപ്പിനാണെങ്കിലും ക്യാമറ സ്ഥാപിക്കലും കൺട്രോൾ റൂം പ്രവർത്തനവും നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള നോട്ടിസ് അയയ്ക്കലുമെല്ലാം കെൽട്രോണാണു ചെയ്യുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരുവനന്തപുരത്തെ സംസ്ഥാനതല കൺട്രോൾ റൂമിൽ എത്തി ചിത്രങ്ങൾ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ പരിശോധിച്ച ശേഷമാകും ജില്ലാതല കൺട്രോൾ റൂമുകളിലെത്തുക.
ക്യാമറകൾ ഇവിടെ
അരൂക്കുറ്റി പാലം, തൈക്കാട്ടുശേരി ഫെറി, തുറവൂർ ടിഡി ജംക്‌ഷൻ, ശക്തീശ്വരൻ കവല, കാട്ടൂർ, ചേർത്തല കോടതിക്കവല, തണ്ണീർമുക്കം ബണ്ട്, മുഹമ്മ, ആലപ്പുഴ ഇരുമ്പു പാലം, ജില്ലാ കോടതി, പവർ ഹൗസ് പാലം, സക്കറിയ ബസാർ, വലിയകുളം ജംക്‌ഷൻ, കൈതവന, വലിയ ചുടുകാട്, കൈചൂണ്ടി, വളഞ്ഞവഴി, അമ്പലപ്പുഴ, തോട്ടപ്പള്ളി, എടത്വ, കല്ലിശേരി, മാന്നാർ, വീയപുരം, കച്ചേരി ജംക്‌ഷൻ, നങ്ങ്യാർകുളങ്ങര, മുളക്കുഴ, മാധവ ജംക്‌ഷൻ, ഐക്യ ജംക്‌ഷൻ, തൃക്കുന്നപ്പുഴ, മൈക്കിൾ ജംക്‌ഷൻ, കൊല്ലകടവ്, മുട്ടം ചൂണ്ടുപലക ജംക്‌ഷൻ, തട്ടാരമ്പലം, മാങ്കാംകുഴി, മുതുകുളം ഹൈസ്കൂൾ ജംക്‌ഷൻ, കുറ്റിത്തെരുവ് ജംക്‌ഷൻ, കറ്റാനം, പുല്ലുകുളങ്ങര, ചാരുംമൂട്, കായംകുളം ഗവ. ആശുപത്രി റോഡ്, മുക്കട ജംക്‌ഷൻ