വീട്ടമ്മയുടെ മാല പൊട്ടിച്ച കേസ്: 2 പേർ പിടിയിൽ
Mail This Article
കലവൂർ ∙ റോഡിലൂടെ നടന്നു പോയ വീട്ടമ്മയെ വഴി ചോദിക്കാനെന്ന വ്യാജേന കാറിലെത്തിയവർ തടഞ്ഞുനിർത്തി സ്വർണമാല മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ 2 പ്രതികളെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട അടൂർ പള്ളിക്കൽ പഞ്ചായത്ത് വാർഡ് 11 അഭിലാഷ് ഭവനത്തിൽ അഭിജിത്ത്(22), സഹോദരൻ അഭിലാഷ്(28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ തിങ്കൾ രാവിലെ തിരുവിഴയ്ക്ക് സമീപത്തെ പലചരക്ക് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി കിഴക്കോട്ടുള്ള റോഡിലൂടെ നടന്നു പോയ കഞ്ഞിക്കുഴി ചാരമംഗലം മുറിയിൽ പ്രഭാവതിയുടെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്.കാറിൽ എത്തിയ പ്രതികൾ ഇവരോട് വഴി ചോദിക്കുകയും പിന്നീട് വീണ്ടും ചെന്ന് മറ്റൊരു സ്ഥലം ചോദിക്കുകയും ചെയ്തു. ഇതിനിടെ മാല പൊട്ടിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ഉപദ്രവിക്കുകയുമായിരുന്നു.
ഏഴ് ഗ്രാം തൂക്കമുള്ള മാലയുടെ ഭാഗമാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ, പ്രതികൾ എത്തിയതെന്ന് സംശയിച്ച പത്തനംതിട്ട സ്വദേശിയുടെ കാറിന്റെ വിവരങ്ങൾ ലഭിച്ചു. തുടർന്ന് പൊലീസ് പത്തനംതിട്ടയിൽ എത്തിയെങ്കിലും ഇവർ വീയപുരത്ത് വാടകയ്ക്ക് താമസിക്കുകയാണെന്ന് മനസ്സിലായി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ വീയപുരത്തു നിന്നു അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം ഇൻസ്പെക്ടർ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഇ.എം.സജീർ ഉൾപ്പെടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.