മാവേലിക്കര ∙ കിണറ്റിൽ വീണ വയോധിക ആശുപത്രിയിൽ മരിച്ചു. മണിക്കൂറുകൾ പരിശ്രമിച്ച് ഇവരെ കിണറ്റിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച അഗ്നിരക്ഷാസേനയുടെ ശ്രമം വിഫലമായി. തെക്കേക്കര കുറത്തികാട് പള്ളിയാവട്ടം വലിയവിള പുത്തൻവീട്ടിൽ ഈശ്വരിയമ്മയാണ് (87) ഇന്നലെ രാവിലെ 10.55ന് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. 70 അടിയോളം താഴ്ചയുള്ള കിണറ്റിൽ മഴയത്തു വെള്ളം നിറഞ്ഞോയെന്നു നോക്കുമ്പോൾ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
ഫയർമാന്മാരായ ബി.സുദീപ് കുമാർ, എസ്.ധനേഷ് എന്നിവർ കിണറ്റിലിറങ്ങി ഈശ്വരിയമ്മയെ പുറത്തെത്തിച്ചു കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു. അസി.സ്റ്റേഷൻ ഓഫിസർ പി ജി. അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജി.സുനിൽകുമാർ, ഫയർ ഓഫിസർ ബി. രതീഷ്, ബി. സുഭാഷ്, സനിൽകുമാർ, ജ്യോതിഷ് കുമാർ എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: കനകമണി, മഹിളാമണി. മരുമക്കൾ: അരവിന്ദാക്ഷൻ, പരേതനായ ശിവദാസൻ. സംസ്കാരം ഇന്ന് 3ന്.