ജലനിരപ്പ് അപകടനിലയ്ക്കു താഴെയായില്ല; ആശങ്ക ഒഴിയാതെ കുട്ടനാട്
Mail This Article
കുട്ടനാട് ∙ ജലനിരപ്പ് താഴ്ന്നെങ്കിലും അപകടനിലയ്ക്കു താഴെ എത്താത്തതിനാൽ കുട്ടനാട്ടിൽ ആശങ്ക ഒഴിഞ്ഞില്ല. പള്ളാത്തുരുത്തിയിൽ അപകടനിലയ്ക്ക് ഒപ്പമാണു ജലനിരപ്പ്. മറ്റു മേഖലകളിൽ ഇപ്പോഴും ജലനിരപ്പ് അപകട നിലയ്ക്കു മുകളിലാണ്. നെടുമുടിയിൽ 2 സെന്റിമീറ്ററും ചമ്പക്കുളത്ത് 7 സെന്റിമീറ്ററും മങ്കൊമ്പിൽ 11 സെന്റിമീറ്ററും പള്ളാത്തുരുത്തിയിൽ 9 സെന്റിമീറ്ററും കാവാലത്ത് 8 സെന്റിമീറ്ററും ജലനിരപ്പാണ് ഇന്നലെ കുറഞ്ഞത്. ചമ്പക്കുളത്ത് 54 സെന്റിമീറ്ററും മങ്കൊമ്പിൽ 25 സെന്റിമീറ്ററും കാവാലത്ത് 20 സെന്റിമീറ്ററും നെടുമുടിയിൽ 16 സെന്റിമീറ്ററും ജലനിരപ്പ് താഴ്ന്നാൽ മാത്രമേ അപകടനിലയ്ക്കു താഴെ എത്തൂ.
ജലനിരപ്പ് താഴ്ന്നതോടെ, നിർത്തിവച്ചിരുന്ന കാവാലം ജങ്കാർ സർവീസ് ഇന്നു പുനരാരംഭിക്കും. അതേ സമയം എസി റോഡ് ഒഴികെ, വെള്ളം കയറിയ കുട്ടനാട്ടിലെ മറ്റു റോഡുകളിലെ വെള്ളക്കെട്ട് ഇതുവരെ ഒഴിഞ്ഞിട്ടില്ല. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6നു രേഖപ്പെടുത്തിയ ജലനിരപ്പ്. സ്ഥലം, നിലവിലെ ജലനിരപ്പ്, അപകടനില ക്രമത്തിൽ.
നെടുമുടി : 1.61 (1.45), ചമ്പക്കുളം : 1.59 (1.05), മങ്കൊമ്പ് : 1.60 (1.35), കാവാലം : 1.40 (1.20), പള്ളാത്തുരുത്തി : 1.40 (1.40).