ADVERTISEMENT

ആലപ്പുഴ ∙ നഗരത്തിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കാളാത്ത്, ജില്ലാ കോടതി വാർഡുകളിലായി രണ്ടുപേർക്കാണു വെള്ളിയാഴ്ച രോഗം കണ്ടെത്തിയത്. ഇവർക്ക് ഇപ്പോൾ കുഴപ്പമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പനിയുമായി ചികിത്സ തേടിയവരുടെ രോഗലക്ഷണങ്ങളിൽ സംശയം തോന്നി രക്തം പരിശോധിച്ചാണു ചെള്ളുപനിയാണെന്നു സ്ഥിരീകരിച്ചത്. ചെള്ളുപനി മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ലെന്നു ഡിഎംഒ: ഡോ. ജമുന വർഗീസ് അറിയിച്ചു. കഴിഞ്ഞ വർഷവും ജില്ലയിൽ ചെള്ളുപനി കണ്ടെത്തിയിരുന്നു. ഓഗസ്റ്റിൽ തൊഴിലുറപ്പു തൊഴിലാളിക്കും നവംബറിൽ മറ്റു രണ്ടുപേർക്കും ബാധിച്ചു.

എലിപ്പനി: ജാഗ്രത വേണം
എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിൽ നിന്നാണു പൊതുവെ ഈ രോഗം മനുഷ്യരിലേക്കു പകരുന്നത്. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണു കാരണമുള്ള പകർച്ചവ്യാധിയാണിത്. മലയോര മേഖലയിലാണ് രോഗം കൂടുതലും കണ്ടിട്ടുള്ളത്.ചെള്ളുപനി ബാധിക്കാതിരിക്കാൻ   പ്രത്യേകം ശ്രദ്ധിക്കണമെന്നു ഡിഎംഒ അറിയിച്ചു. വിറയലോടു കൂടിയ പനി, തലവേദന, കണ്ണുചുവക്കൽ, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. എലി നശീകരണം നടത്തണം. എലിയുടെ മാളങ്ങൾ നശിപ്പിക്കണം. പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കണം.

ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.ചെള്ളിന്റെ കടിയേൽക്കാതിരിക്കാൻ സഹായിക്കുന്ന ലേപനങ്ങൾ ശരീരത്ത് പുരട്ടുക. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കരുത്. ജോലിക്കായി പുല്ലിലും മറ്റും ഇറങ്ങുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ, വ്യക്തിഗത സുരക്ഷാമാർഗങ്ങൾ (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക. കുഞ്ഞുങ്ങൾ മണ്ണിൽ കളിച്ചാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ നിന്നു സുരക്ഷിത അകലം പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com