രേഖകളില്ല; പരിശോധനയിൽ 4 ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു
Mail This Article
ആലപ്പുഴ ∙ പൊലീസും മാരിടൈം ബോർഡ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 4 ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു. മതിയായ രേഖകളില്ലാത്ത 15 ഹൗസ്ബോട്ടുകൾക്ക് നോട്ടിസ് നൽകി. 1.34 ലക്ഷം രൂപ പിഴ ഈടാക്കി. പുന്നമട ഫിനിഷിങ് പോയിന്റ്, കുപ്പപ്പുറം, വിളക്കുമരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ശിക്കാര, മോട്ടർ ബോട്ടുകളുടെ പരിശോധനയിൽ മതിയായ രേഖകൾ ഉണ്ടെന്നു ബോധ്യപ്പെട്ടു. അനധികൃതമായി ടൂറിസ്റ്റുകളെയും കൊണ്ട് സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളെയും മോട്ടർ ബോട്ടുകളെയും പിടികൂടുന്നതിന് തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു. ടൂറിസം പൊലീസ് എസ്ഐമാരായ പി. ആർ. രാജേഷ്, ടി. ജയമോഹനൻ, വനിത സിപിഒ ബിൻസി അശോക്, സിപിഒ നകുലകുമാർ, മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ കെ. ഷാബു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.