ADVERTISEMENT

ആലപ്പുഴ ∙ തിരയോടും മഴയോടും മത്സരിക്കേണ്ടി വന്നിട്ടും വള്ളങ്ങൾ കായലിനു മീതെ തൊടുത്ത ചാട്ടുളികളായി. കായലിൽ നാലു വരി വീതം ആവേശമെഴുതി വള്ളങ്ങൾ വന്നുകൊണ്ടിരുന്നു. മത്സരത്തിൽ മഴ തന്നെ തോറ്റു. അഞ്ചു ഹീറ്റ്സിലെ കേമൻമാരുടെ കൂട്ടത്തിൽ ഒരു തുഴയ്ക്കു മുന്നിലെത്തിയ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫി തോളേറ്റി. ഉത്സവത്തിന്റെ തെളിച്ചത്തിലേക്ക് ഉച്ചയോടെയാണു വെയിലിനെ തുഴഞ്ഞു തള്ളി മഴ കുതിച്ചെത്തിയത്. ഉദ്ഘാടകനായ മുഖ്യമന്ത്രി കയറിയ ഹെലികോപ്റ്റർ തിരികെ പോയെന്ന അറിയിപ്പു കേട്ടതോടെ ഗ്യാലറികളിൽ നിരാശ പടർന്നതാണ്. പക്ഷേ, വള്ളംകളിയെന്ന ആലപ്പുഴയുടെ വികാരം മഴയിൽ ചേമ്പില പോലെ നിന്നു.

ചെറുവള്ളങ്ങളുടെ മത്സരങ്ങളും ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സും നടക്കുമ്പോൾ ഇടയ്ക്കിടെ മഴയെത്തി. ഫൈനലിന്റെ സമയമായപ്പോഴേക്കും ക്ഷണിച്ചു വരുത്തിയതു പോലെ വെയിൽ വന്നു പുന്നമടയിൽ കുടിയിരുന്നു. മഴ തോർന്നു മാനം തെളിയുന്നതിന്റെ ആശ്വാസം കമന്ററികളിൽ ആവേശമായി പരിഭാഷപ്പെട്ടു. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങുമ്പോൾ മഴയിൽ ട്രാക്ക് പോലും വ്യക്തമാകാത്ത മൂടലായിരുന്നു. മെല്ലെ മെല്ലെ മഴ മാറി. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ മിക്കപ്പോഴും മഴ വെല്ലുവിളിയായില്ല.

ഉദ്ഘാടകനായ മന്ത്രി സജി ചെറിയാൻ പതാക ഉയർത്തിയതോടെ നിറപ്പകിട്ടും താളവും പ്രദർശിപ്പിക്കുന്ന മാസ് ഡ്രില്ലിനായി വള്ളങ്ങൾക്കു ക്ഷണം. നെഹ്റു പവിലിയനിലെ വേദിയിൽ വിശിഷ്ടാതിഥികൾക്ക് അഭിമുഖമായി വള്ളങ്ങൾ നിരയിട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി കൊടി വീശി. വിസിലിന്റെ ശബ്ദത്തിനൊപ്പിച്ചു ചിട്ടയോടെ തുഴക്കാർ തുഴകൾ ചലിപ്പിച്ച് ഒരുമ കാട്ടി. മഴ ശക്തമായിരുന്നെങ്കിലും മാസ് ഡ്രില്ലിന്റെ നിറം കെട്ടില്ല. മഴയെ അവഗണിച്ചു വള്ളങ്ങളെ പരിചയപ്പെടുത്തലും തുഴക്കാരുടെ പ്രതിജ്ഞയുമൊക്കെ മുന്നേറി. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങിയപ്പോഴും മഴ എതിരു നിന്നു. പക്ഷേ, തോൽക്കാൻ  മനസ്സില്ലാത്ത വള്ളങ്ങളാണു ട്രാക്കിൽ. ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സിൽ തന്നെ വീയപുരം ചുണ്ടൻ അജയ്യതയുടെ അടയാളം കാട്ടി. അടുത്ത ഹീറ്റ്സുകളിൽ‍ നിന്ന് നടുഭാഗവും ചമ്പക്കുളവും കാട്ടിൽ തെക്കേതിലും മുന്നോട്ടാഞ്ഞു ഫൈനലിന്റെ ട്രാക്കിൽ തുഴയുറപ്പിച്ചു.

ആലപ്പുഴ പുന്നമടക്കായലിൽ നടന്ന  നെഹ്റു ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നു.
ആലപ്പുഴ പുന്നമടക്കായലിൽ നടന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നു.

അഞ്ചു മണിയോടെ ഇത്തവണത്തെ ജലരാജാക്കൻമാരെ തിരഞ്ഞെടുക്കാനായി നാലു ചുണ്ടൻ വള്ളങ്ങളെ പോരിനു വിളിച്ചു കായൽ ശാന്തമായി. കുടഞ്ഞു വിരിച്ച പരവതാനി പോലെ. ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും പരകോടി കാണാൻ ഇരുകരകളിലും കാണികൾ ശ്വാസമടക്കിയിരുന്നു. നടുവിലൂടെ 1.21 കിലോമീറ്റർ ട്രാക്കിൽ, അൻപത്തിമൂന്നേകാൽ കോൽ നീളമുള്ള നാലു വള്ളങ്ങളിൽ മനുഷ്യർ യന്ത്രങ്ങളെപ്പോലെ പെരുമാറി. ഫിനിഷിങ് പോയിന്റിൽ കായലിനു മീതേ കെട്ടിയ ട്രാക്ക് അടയാളങ്ങളെയും കായലിൽ നാട്ടിയ തൂണുകളെയും കടന്ന് ആദ്യം പോയത് ഏതു വള്ളം? ആരവങ്ങളും കമന്ററിയും അനിശ്ചിതത്വത്തിൽ ചെന്നു മുട്ടി. മന്ത്രിമാർ ഉൾപ്പെടെയുള്ള അതിഥികളും തർക്കിച്ചു; ആവേശവും ചിരിയും ചേർത്ത്. അൽപം കഴിഞ്ഞപ്പോൾ ഡിജിറ്റൽ ബോർഡിൽ തെളിഞ്ഞു: വീയപുരം 4 മിനിറ്റ്, 21.22 സെക്കൻഡ്!  ഇമ ചിമ്മുന്നതിന്റെ പോലും വ്യത്യാസമില്ലാതെ തൊട്ടുപിന്നിൽ ചമ്പക്കുളവും നടുഭാഗവും കാട്ടിൽതെക്കതിലും. സ്വപ്ന ഫൈനലല്ല, വിസ്മയ ഫൈനൽ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com