ADVERTISEMENT

''റോഡപകടങ്ങളും നിരത്തുകളിൽ പൊലിയുന്ന ജീവനുകളും പതിവു വാർത്തകളായി മാറിയിരിക്കുന്നു നമുക്ക്. ഓരോ അപകടവും സംഭവിക്കുമ്പോൾ, യാത്രകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആവേശത്തോടെ ചർച്ചചെയ്യും. പിന്നെയതു മറന്നുകളയും; അടുത്ത അപകടവാർത്തയെത്തുന്നതുവരെ. അതു പോരാ. യാത്രകളൊക്കെയും ശുഭകരമാക്കാൻ നാംതന്നെ  ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.''

ഈ ചിത്രത്തിൽ ചിരിച്ചുകൊണ്ട് പിതാവിനോടു ചേർന്നിരിക്കുന്ന ഈ കുരുന്ന് ഇന്നു നമ്മളോടൊപ്പമില്ല. രണ്ടുമാസം മുൻപ് അതിവേഗത്തിൽ നിയമം തെറ്റിച്ചെത്തിയ ഒരു കാർ ആ ജീവനെടുത്തു! പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടിൽ ജോർജ് ദേവസ്യ–അനീഷ ദമ്പതികളുടെ ഏക മകൻ രണ്ടുവയസ്സുകാരൻ ആദം ജോർജിന് അന്നു പനിയായിരുന്നു. അച്ഛനും അമ്മയും അവനെ ഡോക്ടറെ കാണിച്ചു സ്കൂട്ടറിൽ മടങ്ങുന്ന വഴിയാണു ബൈപാസിൽ വച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത കാറിന്റെ കണ്ണാടി തട്ടി സ്കൂട്ടർ മറിഞ്ഞത്. പിന്നിൽ അമ്മ അനീഷയുടെ  മടിയിലായിരുന്നു ആദം. 

സ്കൂട്ടറിനൊപ്പം 3 പേരും നിലത്തുവീണപ്പോഴും അനീഷ ആദത്തിനെ ചേർത്തുപിടിച്ചിരുന്നു. പക്ഷേ, ആ വീഴ്ചയിൽ അവന്റെ തലയ്ക്കു പരുക്കേറ്റു. ഗവ.മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു ദിവസം കഴിഞ്ഞ ആദം പിറ്റേന്നു മരിച്ചു. 3 കാറുകൾ തമ്മിലുള്ള മത്സര ഓട്ടത്തിലാണു തന്റെ മകനു ജീവൻ നഷ്ടപ്പെട്ടതെന്നു പിതാവ് ജോർജ് ദേവസ്യ പറയുന്നു. ബൈപാസിൽ കുതിരപ്പന്തി ഭാഗത്തു വച്ചായിരുന്നു അപകടം. രണ്ടു കാറുകൾ ‍‍‍‍‍ഞങ്ങളെ  അതിവേഗത്തിൽ മറികടന്നു പാഞ്ഞുപോയി. ഇതിനു പിന്നാലെ എത്തിയ കാർ ഞങ്ങളുടെ സ്കൂട്ടറിനെ ഇടതുവശത്തുകൂടെ മറികടക്കാൻ ശ്രമിച്ചപ്പോഴാണു കാർ സ്കൂട്ടറിൽ തട്ടിയത്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

മൂന്നു കാറുകളിലും ഉണ്ടായിരുന്നതു സുഹൃത്തുക്കളായിരുന്നുവെന്നു പിന്നീട് പൊലീസ് കണ്ടെത്തി’’ ‘ആ ഇടിച്ച കാർ ഒന്നു നിർത്തി അവനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, എന്റെ മോൻ രക്ഷപ്പെടുമായിരുന്നു. വഴിയിൽ വീണുകിടന്ന ഞങ്ങൾ എഴുന്നേറ്റു കൈകാട്ടി വാഹനം നിർത്തിച്ച് അവനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സമയം കുറെ നഷ്ടപ്പെട്ടു’ –വിതുമ്പലോടെ പിതാവ് ജോർജ് ദേവസ്യ പറഞ്ഞു. ജോർജിന്റേതു പോലെ വാഹനാപകടം കണ്ണീരിൽ മുക്കിക്കളഞ്ഞ നൂറുകണക്കിനു കുടുംബങ്ങളുണ്ട് ജില്ലയിൽ. അതിവേഗത്തിലും അശ്രദ്ധയിലും പൊലിഞ്ഞുപോയ അനേകം ജീവനുകളും. 

എന്നിട്ടും റോഡിൽ നമ്മൾ എന്താണിങ്ങനെ 

road-accident1

കഴിഞ്ഞ 4 വർഷത്തിനിടെ ആലപ്പുഴ ജില്ലയിൽ റോഡപകടങ്ങളിൽപെട്ട് 1,275 പേർ മരിച്ചു. 13,966 പേർക്കു ഗുരുതരമായ പരുക്കേറ്റു. 12,497 അപകടങ്ങളാണു റിപ്പോർട്ട് ചെയ്തത്. എന്നിട്ടും റോഡിലെ നിയമലംഘനങ്ങൾ കുറഞ്ഞില്ല. അതിവേഗത്തിലും സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയും മരണത്തിലേക്ക് ഇൻഡിക്കേറ്ററിട്ടു പായുകയാണു വാഹനങ്ങൾ. മോട്ടർ വാഹന വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം മാത്രം 27,366 റോഡ് സുരക്ഷാ നിയമലംഘന കേസുകളാണു റജിസ്റ്റർ ചെയ്തത്. 4.29 കോടി രൂപ പിഴ ഈടാക്കി. 

ഈ വർഷം റോഡിൽ പൊലിഞ്ഞത് 252 ജീവനുകൾ! 

road-accident2

ആലപ്പുഴ ജില്ലയിലെ റോഡുകളിൽ ശരാശരി ഒരു ദിവസം ഒരാൾ എന്ന കണക്കിൽ വാഹനാപകടത്തിൽ മരിക്കുന്നു. നിരത്തുകളിൽ ചോര വീഴാത്ത ഒരു ദിവസം പോലുമില്ല. 2022ൽ ജില്ലയിൽ വാഹനാപകടങ്ങളിൽ മരിച്ചത് 365 പേർ. ഒരു ദിവസം ശരാശരി ഒരാൾ. ഈ വർഷം ജനുവരി 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള 242 ദിവസത്തിനിടെ മരിച്ചത് 252 പേർ. ഒരു ദിവസം ശരാശരി 11 അപകടങ്ങൾ. ഗുരുതരമായി പരുക്കേൽക്കുന്നവരുടെ എണ്ണവും അത്ര തന്നെ വരും. 

English Summary: Road accidents and lives being lost on the streets have become regular news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com