നെഹ്റു ട്രോഫി സർക്കാർ ഗ്രാന്റ് വൈകി; വള്ളംകളി ക്ലബ്ബുകളും തുഴച്ചിലുകാരും പ്രതിസന്ധിയിൽ

Mail This Article
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ സർക്കാർ ഗ്രാന്റായ ഒരു കോടി രൂപ വൈകിയതോടെ വള്ളംകളി ക്ലബ്ബുകളും തുഴച്ചിലുകാരും പ്രതിസന്ധിയിൽ. വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കും ടീം രൂപീകരിച്ച് വള്ളംകളിയിൽ പങ്കെടുക്കുന്നതിനും കടം വാങ്ങിയവരാണ് ഏറെ പ്രതിസന്ധിയിലായത്. ബോണസ് കിട്ടാതെ വന്നതോടെ തുഴച്ചിലുകാർക്കുള്ള വേതനവും പല ക്ലബ്ബുകളും നൽകിയില്ല. ഓഗസ്റ്റ് 12നാണ് നെഹ്റു ട്രോഫി വള്ളംകളി മത്സരം നടന്നത്.
19 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 72 വള്ളങ്ങളാണു വള്ളംകളിയിൽ പങ്കെടുത്തത്. ബോണസ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചാംപ്യൻസ് ബോട്ട് ലീഗിന്റേതുൾപ്പെടെയുള്ള വള്ളംകളികളിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് വള്ളംകളി ക്ലബ്ബുകൾ എത്തിയതായാണു വിവരം. അങ്ങനെ വന്നാൽ പുളിങ്കുന്ന് സിബിഎൽ മത്സരത്തിന്റെ നടത്തിപ്പിനെയുൾപ്പെടെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
സർക്കാരിൽ നിന്നു നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിക്കാണ് ഗ്രാന്റ് ലഭിക്കേണ്ടത്. ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും ചെറുവള്ളങ്ങൾക്ക് 25,000 രൂപ വീതവും അഡ്വാൻസ് മാത്രമാണു നൽകിയിട്ടുള്ളത്. വള്ളങ്ങൾക്ക് അഡ്വാൻസ് നൽകാനും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ഉൾപ്പെടെയുള്ള സബ് കമ്മിറ്റികളുടെ ചെലവിനുമായും ഒരു കോടിയോളം രൂപയാണ് എൻടിബിആർ സൊസൈറ്റി ചെലവാക്കിയത്. ടിക്കറ്റ് വിൽപന, കരകൗശല വസ്തുക്കൾ, പരസ്യ വരുമാനം എന്നിവയിലൂടെ എൻടിബിആറിനു ലഭിച്ച വരുമാനം ഇതോടെ തീർന്നതായാണു സൂചന. ബോണസ് അടക്കം ബാക്കിയുള്ള കടങ്ങൾ തീർക്കണമെങ്കിൽ സർക്കാരിൽ നിന്നുള്ള ഗ്രാന്റ് ലഭിക്കണം.
സിബിഎലിന്റെ ഭാഗമായി നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുത്തവർക്ക് ടൂറിസം വകുപ്പാണു സിബിഎൽ വഴി ബോണസും സമ്മാനത്തുകയും നൽകുന്നത്. മറ്റു ചുണ്ടൻവള്ളങ്ങൾക്കുള്ള ബോണസ്, ചെറുവള്ളങ്ങളുടെ ബോണസ്, സമ്മാനത്തുക എന്നിവയാണ് എൻടിബിആർ സൊസൈറ്റി നൽകേണ്ടത്. വള്ളങ്ങൾക്കുള്ള മെയിന്റനൻസ് ഗ്രാന്റും നൽകാനുണ്ട്. ബോണസും ഗ്രാന്റുമായി ചുണ്ടൻവള്ളങ്ങൾക്കു 2.60 ലക്ഷം രൂപയെങ്കിലും ലഭിക്കും. ചെറുവള്ളങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 88,000 രൂപയും ലഭിക്കും.
ബോണസ് വൈകുന്നത് പ്രതിഷേധാർഹം: കേരള ബോട്ട് ക്ലബ് അസോസിയേഷൻ
നെഹ്റു ട്രോഫി മത്സര വള്ളംകളി കഴിഞ്ഞ് ഒരു മാസത്തിലധികമായിട്ടും മത്സരത്തിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകൾക്കു ബോണസ് തുക നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്നു കേരള ബോട്ട് ക്ലബ് അസോസിയേഷൻ. പലതവണ അധികൃതരോട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടും യാതൊരു പരിഹാരവും ഇല്ല. ക്ലബ്ബുകളും അസോസിയേഷനും സമരപരിപാടികളിലേക്കു നീങ്ങുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയിംസ്കുട്ടി ജേക്കബ്, ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ എന്നിവർ പറഞ്ഞു.