മാപ്പ് ചതിച്ചു, കാർ തോട്ടിൽ വീണു; കാറിലുണ്ടായിരുന്നത് ആന്ധ്ര സ്വദേശികളായ തീർഥാടകർ
Mail This Article
കുട്ടനാട് ∙ ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച തീർഥാടകർ ദിശതെറ്റി തോട്ടിൽ വീണു. കാറിലുണ്ടായിരുന്ന ആന്ധ്ര സ്വദേശികളായ 5 പേരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു സുരക്ഷിതമായി കരയ്ക്കു കയറ്റി. ഇന്നലെ രാത്രി 8 മണിയോടെ പുളിങ്കുന്ന് വലിയ പള്ളിക്കു സമീപത്താണ് അപകടമുണ്ടായത്.
മങ്കൊമ്പ് വികാസ് മാർഗ് റോഡിൽ നിന്ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്കു പോയതാണു സംഘം. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചതിനാൽ പള്ളിയിലേക്കു പോകേണ്ട റോഡിനു മറുകരയുള്ള റോഡിലൂടെയാണു സംഘം സഞ്ചരിച്ചത്. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച സംഘം വളവു തിരിക്കാൻ ശ്രമിക്കുന്നതിനിടെ പള്ളിത്തോട്ടിലേക്കു വീഴുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
തോടിന്റെ മറുകരയിലൂടെ പോയ നാട്ടുകാർ ഉടൻ ഓടിയെത്തി അപകടത്തിൽപെട്ട കാർ പൂർണമായി വെള്ളത്തിൽ താഴുന്നതിനു മുൻപ് ആളുകളെ പുറത്തിറക്കുകയായിരുന്നു. 3 സ്ത്രീകളും 2 പുരുഷൻമാരുമാണു കാറിലുണ്ടായിരുന്നത്. വടം ഉപയോഗിച്ചു സമീപത്തെ തെങ്ങിൽ കെട്ടിയിട്ട കാർ ക്രെയിൻ എത്തിച്ചു രാത്രി തന്നെ കരയ്ക്കു കയറ്റി. തീർഥാടക സംഘം മറ്റൊരു കാറിൽ ആലപ്പുഴയിൽ താമസ സ്ഥലത്തേക്കു പോയി.
English Summary: Narrow escape: Pilgrims on Google Maps-led journey survive car plunge in Kuttanad gorge