അക്ഷരം വീണ്ടും വിളിച്ചു; 90ാം വയസ്സിൽ ഈശ്വരിയമ്മ സ്കൂൾ പടി കയറി

Mail This Article
ആലപ്പുഴ ∙ പതിറ്റാണ്ടുകൾക്കു മുൻപ് ആശാൻ പള്ളിക്കൂടത്തിൽ കുട്ടികളെ അക്ഷരമെഴുതാൻ പഠിപ്പിച്ച ഈശ്വരിയമ്മ തൊണ്ണൂറാം വയസ്സിൽ ഇന്നലെ സ്കൂളിലെത്തി, അതും വിദ്യാർഥിയായി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കുടുംബശ്രീ നടത്തുന്ന ‘തിരികെ സ്കൂളിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് ഈശ്വരിയമ്മ വീണ്ടും ക്ലാസ്മുറിയിലെത്തിയത്. ചെട്ടികുളങ്ങര ഈരേഴ തെക്ക് പാണ്ടിയാംപറമ്പിൽ പടീറ്റതിൽ ഈശ്വരിയമ്മ മകൾ ഉമയമ്മയ്ക്കും കൊച്ചുമക്കൾക്കുമൊപ്പമാണു താമസം. തൊണ്ണൂറാം വയസ്സിലും പച്ചക്കറിക്കൃഷിയും പശുക്കളെ നോക്കലുമായി ഈശ്വരിയമ്മ ഉഷാറാണ്.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഈരേഴ തെക്ക് കോയിക്കത്തറയിൽ വിളക്കു വയ്ക്കാനും പോകും. ചെട്ടികുളങ്ങരയിലെ അക്ഷര അയൽക്കൂട്ടത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന പ്രവർത്തകയുമാണ്. ഈരേഴ യുപി സ്കൂളിലാണ് ഈശ്വരിയമ്മ പഠിതാവായി എത്തിയത്. സ്കൂൾ പഠന കാലത്ത് ആറാം ക്ലാസ് പാസായപ്പോൾ പഠനം നിർത്തിയിരുന്നു. ജില്ലയിലെ ഏറ്റവും പ്രായംകൂടിയ പഠിതാവാണ് ഈശ്വരിയമ്മയെന്ന് ജില്ലാ മിഷൻ അധികൃതർ പറഞ്ഞു.
ഈശ്വരിയമ്മ ഉൾപ്പെടെ 18,966 പേർ ഇന്നലെ ക്ലാസുകളിൽ ഹാജരായി. ജില്ലയിൽ ആകെയുള്ള 80 സിഡിഎസുകളിൽ 77ലും ഇന്നലെ ക്ലാസ് തുടങ്ങി. 456 ക്ലാസുകൾ നടന്നു. 28,000 പേരെയാണു പ്രതീക്ഷിച്ചിരുന്നത്. എല്ലായിടത്തും പ്രവേശനോത്സവം നടത്തി. കഴിഞ്ഞ വർഷം അയൽക്കൂട്ടത്തിൽ ചേർന്നവർ മുതൽ 20 വർഷത്തിലധികമായി അയൽക്കൂട്ടത്തിൽ ഉള്ളവർ വരെ ക്ലാസിൽ തുല്യരായി. ബാലസഭ കുട്ടികളുടെ നേതൃത്വത്തിൽ മധുര വിതരണവും നടത്തി.
സ്കൂളുകളുമായി സഹകരിച്ചു ചിലയിടങ്ങളിൽ ഉച്ചക്കഞ്ഞിയും ഏർപ്പെടുത്തിയിരുന്നു. ചിലയിടങ്ങളിൽ സ്കൂൾ കുട്ടികളെ പോലെ യൂണിഫോമിട്ടു ചോറ്റുപാത്രവുമായിട്ടാണു പഠിതാക്കൾ എത്തിയത്. ക്ലാസ് മുറിയിൽ അൽപം കുറുമ്പ് എടുത്തവരോടു മിണ്ടാതെ ക്ലാസിൽ ശ്രദ്ധിക്കാൻ അധ്യാപകർ പറഞ്ഞു. പിന്നീടു ശ്രദ്ധ പഠനത്തിൽ മാത്രം. ചർച്ചകളും സംവാദങ്ങളും പവർപോയിന്റ് പ്രസന്റേഷനുമൊക്കയായി ആദ്യ ദിനം ഉഷാർ. 5 വിഷയങ്ങളിലാണു പഠനം. പരിശീലനം ലഭിച്ച റിസോഴ്സ് പഴ്സൻമാരാണു ക്ലാസ് നയിക്കുന്നത്. അസംബ്ലിയോടെയാണ് എല്ലാ ദിവസവും ക്ലാസ് തുടങ്ങുക.
ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലാണു ക്ലാസ് നടത്തുന്നത്.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പുലിയൂർ പേരിശേരി ഗവ.യുപിഎസിൽ നടന്നു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി.ഷൈലജ, പഞ്ചായത്തംഗം സരിത ഗോപൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ.വി.സേവ്യർ എന്നിവർ പ്രസംഗിച്ചു.
കെ.എ.രേഷ്മ, പുലിയൂർ നമ്മൾ കുടുംബശ്രീ അംഗം
‘‘മൂന്ന് പതിറ്റാണ്ട് മുൻപു പഠിച്ചിരുന്ന സ്കൂളാണ്, അവിടേക്കു വീണ്ടും യൂണിഫോം ഇട്ട്, മുടി ഇരുവശത്തേക്കും പിന്നിയിട്ട് എത്താൻ കഴിയും എന്നു കരുതിയതല്ല. അതു സാധിച്ചു. കൂട്ടുകാർക്കൊപ്പം സൊറ പറഞ്ഞും ഉച്ച ഭക്ഷണം പങ്കിട്ടു കഴിച്ചും ശരിക്കും സ്കൂൾ കാലത്തേക്കുള്ള തിരിച്ചുപോക്കു നന്നായി ആസ്വദിച്ചു. ക്ലാസ് തുടങ്ങിയപ്പോൾ പെയ്ത മഴ ജൂണിലെ സ്കൂൾ തുറക്കൽ ഓർമിപ്പിച്ചു.’’