നാടകോത്സവത്തിന്റെ അരങ്ങുണർത്തി ‘മുടിയനായ പുത്രൻ’
Mail This Article
മുതുകുളം∙കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പുല്ലുകുളങ്ങര നാട്ടരങ്ങ് നാടക പഠന കേന്ദ്രം നടത്തുന്ന രണ്ടാമത് നാടകോത്സവത്തിന്റെ ഭാഗമായി കെപിഎസിയുടെ മുടിയനായ പുത്രൻ എന്ന നാടകം അരങ്ങേറി. നാടകത്തിന് നിറഞ്ഞ സദസ്സ് ആയിരുന്നു. 1957ൽ തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച നാടകം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. പതിനായിത്തിൽപരം വേദികൾ പിന്നിട്ട നാടകത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. ജാതിയും ജന്മിത്വവും നാടു വാണിരുന്ന സാമൂഹിക വ്യവസ്ഥിതിയിൽ തെമ്മാടിയായ ഒരു മനുഷ്യൻ സ്നേഹത്തിലൂടെ മാനസാന്തരപ്പെടുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.
അമ്പിളിയമ്മാവാ.... താമരക്കുമ്പിളിലെന്തുണ്ട്, ചെപ്പു കിലുക്കണ ചങ്ങാതി.... നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലേ, ഇല്ലിമുളം കാടുകളിൽ..... തുടങ്ങിയ ഗാനങ്ങൾ നാടകത്തിന് കൂടുതൽ ആസ്വാദന രസം പകരുന്നുണ്ട്. കെപിഎസിയുടെ നാടക വിരുന്നിൽ ഇന്നും ഏറെ സ്വീകാര്യതയോടെയാണ് മുടിയനായ പുത്രൻ വേദികൾ പിന്നിടുന്നത്. സുൾഫിക്കർ, മുഹമ്മദ് കുർവ, കെ.കലേഷ്, നകുലൻ, ശെൽവി, അനിത ശെൽവി, ദേവൻ കൃഷ്ണ, വിനോദ്, താരക്കുളം മണി, സ്നേഹ, അപർണ എന്നിവരാണ് അരങ്ങിൽ. ആർട്ടിസ്റ്റ് സുജാതൻ ആണ് രംഗപടം.